മാന്ദാമംഗലം പള്ളി സംഘര്‍ഷം; 120 പേര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാംപ്രതി

mannamangalam-church
SHARE

തൃശൂര്‍∙ മാന്ദാമംഗലം സെന്‍റ് മേരീസ് പളളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. ഒാര്‍ത്തഡോക്സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പളളിയില്‍നിന്നു പുറത്തുവന്ന യാക്കോബായ സഭാവിശ്വാസികളും അറസ്റ്റിലായി. അവകാശത്തര്‍ക്കം നടക്കുന്ന പളളിക്കുമുന്നില്‍ ഇന്നലെ രാത്രിയാണു സംഘര്‍ഷമുണ്ടായത്. തൃശൂര്‍ കലക്ടര്‍ സഭാനേതൃത്വങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. 12 മണിക്ക് കലക്ടറേറ്റിലാണ് ചര്‍ച്ച.

പള്ളിയില്‍ ഇന്നലെ ഓര്‍ത്തഡോക്സ്, യാക്കോബായ സംഘര്‍ഷം അരങ്ങേറിയിരുന്നു. രാത്രി 11 മണിയോടെ നടന്ന ഏറ്റുമുട്ടലില്‍ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 17 പേര്‍ക്കു പരുക്കേറ്റു. 5 വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തിരുന്നു. മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ രണ്ടു ദിവസമായി ഓര്‍ത്തോഡ്ക്സ് വിഭാഗം സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും.

രാത്രി 11 മണിയോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമായി. കവാടത്തിലിരുന്ന  ഒാര്‍ത്തഡോക്സ് വിഭാഗം ഗെയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍, പള്ളിക്കുള്ളില്‍നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് അകത്തു കയറിയതെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും പറയുന്നു. പരസ്പരം കല്ലെറിഞ്ഞതോടെ നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ 14 പേര്‍ക്കു പരുക്കേറ്റു. സമരത്തിനു നേതൃത്വം കൊടുത്തിരുന്ന ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റു. കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പൊലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യുഹാനോന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്നു സ്ഥലത്ത് എത്തിയ പൊലീസ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കും. യാക്കോബായ വിഭാഗത്തിന്റെ നിരവധി പേരും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. പള്ളി പരിസരത്ത് കെട്ടിയ സമരപ്പന്തല്‍ പൊളിച്ചു. സമരക്കാരുടെ കട്ടിലും കിടക്കയും കസേരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് മേരീസ് പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിശ്വാസികളില്‍ ഭൂരിഭാഗം പേരെയും പൊലീസ് പിരിച്ചുവിട്ടു. സമരം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA