നിലയ്ക്കൽ∙ ശബരിമലയിൽ ഇന്നു ദര്‍ശനം സാധ്യമാക്കാമെന്ന ഉറപ്പ് പൊലീസ് ലംഘിച്ചെന്ന് യുവതികൾക്കൊപ്പമെത്തിയവർ ആരോപിച്ചു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടേതാണ് ആരോപണം. പൊലീസ് ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ കബളിപ്പിക്കപ്പെട്ടുവെന്നും ഇവർക്കൊപ്പമെത്തിയ ശ്രേയസ് പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ദിവസം ദർശനത്തിനായി എത്തിയ രേഷ്മ നിശാന്തും ഷാനില സജേഷും ഇന്നു പുലർച്ചെ വീണ്ടുമെത്തിയെങ്കിലും പൊലീസ് തടഞ്ഞു തിരിച്ചയച്ചു. സന്നിധാനത്തേക്കുള്ള യാത്രയില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഇരുവരെയും അറിയിച്ചു. ശക്തമായ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി. പൊലീസ് നിര്‍ദേശം കണക്കിലെടുത്തു ഇരുവരും മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് എരുമേലിയിലേക്കു കൊണ്ടുപോയി.