വോട്ടിങ് യന്ത്രത്തിൽ തിരിമറി അസാധ്യം; നിയമ നടപടി സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ

voting-machine
SHARE

ന്യൂഡൽഹി∙ വോട്ടിങ് യന്ത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണ്. തിരിമറി നടത്താൻ സാധിക്കില്ല. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണു പാലിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വയർലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും വോട്ടിങ് യന്ത്രത്തിൽ എത്തിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷനിലെ സാങ്കേതിക വിദഗ്ധൻ ഡോ. രജത് മൂന അഭിപ്രായപ്പെട്ടു. അതേസമയം ഹാക്കറുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ക്രമക്കേട് നടന്നുവെന്നായിരുന്നു യുഎസ് ഹാക്കറുടെ അവകാശവാദം. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സെയ്ദ് ഷുജ എന്ന ഹാക്കര്‍ വെളിപ്പെടുത്തി. ഇതിന്റെ തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്– 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പു ഫലമല്ല ലോകം അറിഞ്ഞത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി.എസ്. സമ്പത്തിന് വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്കു ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്കു പോലും അറിയില്ല. അത്ര രഹസ്യമായാണു കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നതായും സെയ്ദ് ഷുജ വെളിപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA