ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച താൽക്കാലിക തീയതി പ്രകാരമാണിത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാൽ ഹർജികൾ ഒരാഴ്ച കഴിഞ്ഞേ പരിഗണിക്കുകയുള്ളൂവെന്ന് സൂചനയുണ്ടായിരുന്നു.
ചികിൽസയ്ക്കായിട്ടാണ് ഇന്ദു മൽഹോത്ര അവധിയിൽ പ്രവേശിച്ചിരുന്നത്. എന്നാൽ എത്ര ദിവസത്തേക്കാണ് അവധിയെന്നു വ്യക്തമാക്കിയിരുന്നില്ല. പുനഃപരിശോധന ഹർജി ഈമാസം 22ന് പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് നീണ്ടുപോയാൽ റിട്ട് ഹർജികൾ പരിഗണിക്കുന്നതിലും മാറ്റമുണ്ടാകും.
22ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കപ്പെടുമെന്ന മുൻതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം റിട്ട് ഹർജികൾ പരിഗണിക്കുമെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.