അരിക്കടത്തു തടയുന്നില്ല; തമിഴ്നാടിന് കത്തയച്ചിട്ട് കാര്യമെന്ത്?: രമേശ് ചെന്നിത്തല

Pinarayi-Vijayan-and-Ramesh-Chennithala
SHARE

തിരുവനന്തപുരം∙ പ്രളയത്തിൽ നശിച്ച സപ്ലൈകോയുടെ അരി തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും കാലിത്തീറ്റ ഫാക്ടറികളിലേക്കും കടത്തുന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും അരി കടത്തു തടയുകയും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍  തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതിയിട്ട് എന്തു പ്രയോജനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതി ഉത്തരവാദിത്തം ആ സർക്കാരിന്റെ തലയിൽ കെട്ടി വച്ച ശേഷം മിണ്ടാതിരിക്കുകയാണ് പിണറായി ചെയ്യുന്നത്.

നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള വിദ്യ മാത്രമാണിത്. ഇതു സംബന്ധിച്ച വാർത്ത പുറത്തു വന്നതിനു ശേഷവും മില്ലുകളിൽ നിന്നു യഥേഷ്ടം കേടായ അരി തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്കും മറ്റും പോകുന്നുണ്ട്. അതു തടയാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിബന്ധനകൾ ലംഘിച്ച കരാറുകാരുടെ കരാർ റദ്ദാക്കുകയോ, കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനു വഴി വച്ചു കൊടുത്ത സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തില്ല.

ഇക്കാര്യങ്ങളൊന്നും ചെയ്യാതെ അരി വേഷം മാറ്റി ഇങ്ങോട്ട് അയക്കരുതെന്നു തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തെഴുതുകയാണു സംസ്ഥാന മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഒരു മില്ലിലെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ഇതു പോലെ 27 മില്ലുകളിൽ നിർബാധം ചീഞ്ഞ അരിയുടെ കടത്തു നടക്കുകയാണ്. കാലിത്തീറ്റയായി പോലും ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവു നിലനിൽക്കെയാണു തമിഴ്‌നാട്ടിലെ അരി മില്ലുകളിലേക്ക് ഇതു മറിച്ചു നൽകുന്നത്. അവിടെ നിന്നു പോളിഷ് ചെയ്ത അരി വീണ്ടും കേരള വിപണിയിലെത്തുന്നതു നിർത്താൻ‌ ഇവിടെ നിന്നുള്ള കടത്തു തടയുകയാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA