ഗുഡ്ഗാവ്∙ യുവാവിനെ കൊന്നു ബാഗിനുള്ളിലാക്കി മലയിടുക്കിൽ തള്ളിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഞായറാഴ്ച, ഹരിയാനയിലെ ബജ്ഗേരയിലെ ഒരു മലയിടുക്കിലാണ് യുവാവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയത്. ഗുഡ്ഗാവ് സ്വദേശി ജൊഗീന്ദർ സിങ്(37) ആണ് മരിച്ചത്.
സംഭവത്തിൽ ജൊഗീന്ദറിന്റെ ഭാര്യ സ്വീറ്റി, സ്വീറ്റിയുടെ സഹോദരൻ, ഇവരുടെ അഞ്ച് സഹായികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൊഗീന്ദറിനു മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന‍് അന്വേഷണ ഉദ്യോഗസ്ഥൻ സുഭാഷ് ബോഗൻ പറഞ്ഞു.
ഈ മാസം 15നാണ് സ്വീറ്റി, സഹോദരന്റെയും വാടക കൊലയാളികളുടേയും സഹായത്തോടെ ജൊഗീന്ദറിനെ കൊലപ്പെടുത്തിയത്. വീട്ടിൽ വച്ചു മർദ്ദിച്ച് അവശനാക്കിയ ശേഷം കയറു കൊണ്ടു കെട്ടി ബാഗിനുള്ളിലാക്കി മലയിടുക്കിൽ കൊണ്ടിട്ടു. 17നു ഭർത്താവിനെ കാണുന്നില്ലെന്നു പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് സ്വീറ്റി കുറ്റം സമ്മതിച്ചത്.
ജൊഗീന്ദർ സ്വത്തുക്കൾ അടുപ്പമുള്ള സ്ത്രീക്കു കൊടുക്കുമോ എന്നു ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു സ്വീറ്റി പൊലീസിനോടു പറഞ്ഞു. വാടക കൊലയാളികൾക്ക് 16 ലക്ഷം രൂപ നൽകിയതായും അവർ പറഞ്ഞു.