അതിരുകളില്ലാതെ ലഹരി മാഫിയ; ജോലിഭാരം കൂടി: വരുന്നു എക്സൈസിലും ക്രൈംബ്രാഞ്ച്

excise
SHARE

തിരുവനന്തപുരം∙ എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലഹരി കടത്തു കേസുകള്‍ വര്‍ധിക്കുകയാണെന്നും, കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാന്‍ കൈംബ്രാഞ്ച് രൂപീകരിക്കുന്നതിന് ബജറ്റില്‍ തുക അനുവദിക്കണമെന്നും എക്സൈസ് വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ തുക ബജറ്റില്‍ അനുവദിക്കുമെന്നാണു ലഭിക്കുന്ന വിവരം.

പൊലീസിലുള്ളതുപോലെ ക്രൈംബ്രാഞ്ച് എക്സൈസിനില്ല. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളില്‍ മിക്കവരും ഇതര സംസ്ഥാനത്തുള്ളവരായതിനാല്‍ അവിടേയ്ക്കു പോയി അന്വേഷിക്കുന്നതിനു എക്സൈസിനു പരിമിതികളുണ്ട്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെങ്കിലും, എക്സൈസ് വകുപ്പില്‍ അംഗബലം കുറവായതിനാല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിനു തടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐപിഎസ് 2018 ഒക്ടോബര്‍ 31ന് നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കത്തയച്ചത്.

സുപ്രീംകോടതിയുടെ 2018 ഓഗസ്റ്റ് 16ലെ വിധി അനുസരിച്ച്, കേസെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് ആ കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിയില്ല. സീനിയര്‍ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. 676 അബ്കാരി കേസുകളും, 707 എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് നിയമം) കേസുകളും ഇത്തരത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം. ഇതുകൂടാതെ, 3,464 അബ്കാരി കേസുകളിലും, 4,712 എന്‍ഡിപിഎസ് കേസുകളിലും കേസ് കണ്ടുപിടിച്ച ഉദ്യോഗസ്ഥനാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഈ േകസുകളിലെ പുനരന്വേഷണവും സീനിയര്‍ ഉദ്യോഗസ്ഥരെ ഏല്‍പിക്കേണ്ടതുണ്ട്. ഇതെല്ലാം എക്ൈസസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഓരോ ജില്ലയിലും എക്സൈസ് ക്രൈംബ്രാഞ്ച് യൂണിറ്റ് സ്ഥാപിക്കണമെന്നാണ് എക്സൈസിന്റെ ആവശ്യം. 117 തസ്തികകളാണ് സൃഷ്ടിക്കേണ്ടത്. എക്സൈസ് വകുപ്പില്‍ നിലവിലുള്ള ഓഫിസുകളുടെ ഭാഗമായി എക്സൈസ് ക്രൈംബ്രാഞ്ച് സോണല്‍, ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കാമെന്നാണു ശുപാര്‍ശ. ശമ്പള ഇനത്തിലും അല്ലാതെയുമായി 7,56,58,760 രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

2017- 18ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നതിനെക്കുറിച്ചു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ടു പോയില്ല. എക്സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അനുകൂല തീരുമാനമുണ്ടായി. അനുകൂല പ്രതികരണമാണു ധനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA