പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയയ്ക്കെതിരെ കേസ്

Actress-Bhanupriya
SHARE

ഹൈദരാബാദ്∙ പതിനാലുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസില്‍ പരാതി. ബാലവേല നിരോധന നിയമ പ്രകാരമാണു നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിർത്തുന്നതു രണ്ടു വർഷം തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പെൺകുട്ടിയുടെ പ്രായം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പെൺകുട്ടിക്കു മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും പ്രഭാവതി ആരോപിച്ചു.

മാസം 10000 രൂപ ശമ്പളത്തിലാണ് ഏജന്റ് മുഖേനേ പെൺകുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടിൽ ഭാനുപ്രിയ പെൺകുട്ടിയെ ജോലിക്കു നിർത്തിയിരുന്നു. പതിനെട്ടു മാസത്തോളം ശമ്പളം നിഷേധിച്ചതായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരം നിഷേധിച്ചതായും പരാതിയിലുണ്ട്.

ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി പെൺകുട്ടിയുടെ വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണു വീട്ടുകാർ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയെ വിട്ടുകിട്ടണമെങ്കിൽ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായി പ്രഭാവതി ആരോപിക്കുന്നു.

പെൺകുട്ടി തങ്ങളുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുവെന്ന് കാണിച്ച് ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷണക്കേസിൽ പരാതി നൽകുമെന്നായപ്പോൾ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നുവെന്നാണു ഭാനുപ്രിയയുടെ നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA