സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെന്നു പൊലീസ്

director-priyanandanan-3
SHARE

തൃശൂർ∙ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ ഒൻപതുമണിയോടെ പാൽ വാങ്ങിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ചെവിക്കാണ് പരുക്കേറ്റത്. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. 

പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ആർഎസ്എസ് പ്രവർത്തകൻ സരോവറാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഒരാള്‍ മാത്രമല്ല, പിന്നിൽ മറ്റാളുകളും ഉണ്ടെന്നും അക്രമിയെ കണ്ടാൽ അറിയാമെന്നും പ്രിയനന്ദനൻ അറിയിച്ചു. എന്നാൽ പൊലീസ് സംരക്ഷണ തേടില്ലെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, പ്രിയനന്ദനനെതിരായ ആക്രമണത്തിൽ പങ്കില്ലെന്ന് ബിജെപി തൃശൂർ ജില്ലാ ഘടകം അറിയിച്ചു. ആരുടെയെങ്കിലും വികാരപരമായ നടപടിയാകുമെന്നും ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വിവിധ കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. 'ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA