പ്രതിഷേധം; ഗവർണർ കുമ്മനത്തിന്റെ പ്രസംഗത്തിന് ശുഷ്കമായ സദസ്സ്

kummanam-republic-day
SHARE

ഐസ്വാൾ ∙ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്താൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം കേൾക്കാനെത്തിയതു ശുഷ്കമായ സദസ്സ്. കുമ്മനം രാജശേഖരൻ ശനിയാഴ്ച റിപ്പബ്ലിക് ദിന പ്രസംഗം നടത്തുമ്പോൾ മൈതാനം ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. മന്ത്രിമാർ, നിയമസഭാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ പൊതുജനങ്ങളാരും പ്രസംഗം കേൾക്കുന്നതിന് എത്തിയില്ലെന്നു പൊലീസ് അറിയിച്ചു.

പ്രാദേശിക സംഘടനകളും വിദ്യാർഥി സംഘങ്ങളുമുൾപ്പെടുന്ന എൻജിഒ കോർഡിനേഷൻ കമ്മിറ്റിയാണു ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും അഭാവത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ഡപ്യൂട്ടി കമ്മീഷണർമാരാണു പതാക ഉയർത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന വേദികൾക്കു സമീപം പ്ലക്കാർഡുകളേന്തി പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നെങ്കിലും പരിപാടികൾക്കിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതിർത്തി സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കുള്ള ക്ഷേമപദ്ധതികൾ കൃത്യമായി ലഭ്യമാക്കും. മിസോറം ഗ്രാമീണതല പൗരത്വ റജിസ്ട്രേഷൻ നടപ്പാക്കുന്നതിനായി നടപടികളെടുക്കും. മിസോ വ്യക്തിത്വം, പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലും പുറത്തും ജീവിക്കുന്ന മിസോ ജനങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനുമായാണു സർക്കാർ പ്രയത്നിക്കുന്നത്. മിസോറമിനെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടരും– അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA