മദ്യം, സിനിമാടിക്കറ്റ്, സിഗരറ്റ്, സോപ്പ്, സിമന്റ്, ടൂത്ത് പേസ്റ്റ്, കാര്‍, ബൈക്ക്, കണ്ണട വിലകൂടും

kerala-budget-assembly-thomas-issac
SHARE

തിരുവനന്തപുരം ∙ ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക. സിനിമാ ടിക്കറ്റിനും ബീയറിനും വൈനിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചു. 

സ്വർണം, സിമന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട് ബുക്, കണ്ണട, ടിവി, സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ്, വെണ്ണ, നെയ്യ്, പാല്‍ എന്നിവയ്ക്കും വില വര്‍ധിക്കും.

സ്വര്‍ണം ഒഴികെ 5 ശതമാനത്തിനു മുകളിലെ സ്ലാബില്‍പെട്ട എല്ലാ ചരക്കുകള്‍ക്കും സെസ് ബാധകമായിരിക്കും. കോംപോസിഷന്‍ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസ് ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് കാല്‍ ശതമാനവും 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങളുടെയും എല്ലാത്തതരം സേവനങ്ങളുടെയും വിതരണത്തിന് വിതരണ വിലയിന്‍ന്മേല്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുമാണ് തീരുമാനം.

കേരളത്തോട് എന്തിനീ ക്രൂരത; മോദി സർക്കാരിനെതിരെ ഐസക്. വിഡിയോ സ്റ്റോറി കാണാം

സിനിമാ ടിക്കറ്റിനു 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തി. ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി. 

കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പത്താം ബജറ്റിനു തുടക്കം കുറിച്ചത്. പ്രളയത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളത്തിനോട് എന്തിനീ ക്രൂരതയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായിച്ച കേന്ദ്രനടപടിക്കും സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും മന്ത്രി നന്ദി രേഖപ്പെടുത്തി.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ശബരിമല വിവാദത്തില്‍ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചത്. ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍. തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ബജറ്റ് ഒറ്റനോട്ടത്തില്‍

∙ ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉൽപന്നങ്ങൾക്കാണു സെസ്.

∙ ധനക്കമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും. ജീവനക്കാർക്ക് രണ്ടു ഗഡു ഏപ്രിലിൽ നൽകും.

∙ യുവാക്കളുടെ പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം 

∙ സ്റ്റാർട്ടപ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ 

∙ ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1 ലക്ഷത്തില്‍നിന്ന് 2 ലക്ഷമായി ഉയര്‍ത്തും 

∙ 1.16 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും 

∙ വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി 

∙ പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും

∙ ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തികവർഷം 30 ശതമാനം ഉയരും. ഇത്തവണ ബജറ്റിൽ ചെലവ് 13.88 ശതമാനം വർധിക്കും.

∙ ഗൾഫിൽനിന്നുള്ള വരുമാനം കുറയും. ജിഎസ്ടി സംവിധാനങ്ങളിലെ പാളിച്ചയും പ്രശ്നമാകുന്നു. ചെലവുചുരുക്കൽ ആത്മഹത്യാപരമാണെന്നും തോമസ് ഐസക്.

∙ 2019 – 20 വർഷം ലോട്ടറി വരുമാനം 11,863 കോടിയായി ഉയരും

∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവു ചുരുക്കില്ല. സർക്കാർ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് വർധിപ്പിക്കും.

∙ പ്ലാസ്റ്റിക് – ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 260 കോടി വകയിരുത്തി.

∙ തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങൾക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി.

∙ ഗ്രാമപഞ്ചായത്തുകൾ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി.

∙ വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്ലൈഓവർ വരും.

∙ കെഎസ്ആർടിസിക്ക് 1000 കോടിയുടെ സഹായം.

∙ തിരുവനന്തപുരം ആർസിസിക്ക് 73 കോടി അനുവദിച്ചു.

∙ മലബാർ കാൻസർ സെന്ററിന് 35 കോടി

∙ കശുവണ്ടി മേഖലയ്ക്ക് പാക്കേജ്

∙ പൂട്ടിയ സ്ഥാപനങ്ങളുടെ കടം പുനഃക്രമീകരിക്കും.

∙ തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി

∙ ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയിൽ ഒരു കോടി ലീറ്റർ ശേഷിയുള്ള മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. പമ്പ, നിലയ്ക്കൽ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം.

∙ പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികൾക്ക് 20 കോടി വകയിരുത്തി. മാർച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വർഷത്തെ പലിശ സർക്കാർ വഹിക്കും.

∙ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി

∙ ക്ഷേമപെൻഷൻ നൂറുരൂപ വർധിപ്പിച്ചു. ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല.

∙ ടൂറിസം മേഖലയ്ക്ക് 270 കോടി. 82 കോടി ടൂറിസം മാർക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി

∙ 2500 കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ പുനരുദ്ധരിക്കും.

∙ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.

∙ 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ ‍പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.

∙ സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്

∙ സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി

∙ സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും. പൊതുവിദ്യാലയങ്ങളിൽ രണ്ടരലക്ഷം കുട്ടികൾ പുതുതായെത്തി. ഇതിൽ 94 ശതമാനം പേരും മറ്റു സ്കൂളുകളിൽനിന്ന് മാറിവന്നവരാണ്.

∙ 1000 കോടി കുടുംബശ്രീക്ക് വകയിരുത്തി. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും. 

∙ ലോകകേരളസഭയ്ക്ക് അ‍ഞ്ചുകോടി രൂപ വകയിരുത്തി.

∙ കേരള ബാങ്ക് ഈ വർഷം. നിക്ഷേപശേഷി 57,000 കോടിയിൽനിന്ന് 64,000 കോടിയായി ഉയരും.

∙ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക്  സാന്ത്വനം പദ്ധതി. 25 കോടി വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചെലവ് നോർക്ക വഹിക്കും

∙ സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപ വകയിരുത്തി

∙ തിരുവനന്തപുരം – കാസർകോട് സമാന്തര അതിവേഗ റയിൽപാത നിർമാണം ഈവർഷം. 515 കിലോ മീറ്റർ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.

∙ 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാൻ 20 കോടി

∙ റബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.

∙ നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.

∙ വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂക്കൃഷിക്ക് അഗ്രി സോൺ.

∙ കൊച്ചിയില്‍ അമരാവതി മാതൃകയിൽ ജിഡിസിഎ ടൗൺഷിപ്പുകൾ സ്ഥാപിക്കും.

∙ ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.

∙ കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും.

∙ പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴി.

∙ വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ പണിയും.

∙ ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.

∙ മൽസ്യത്തൊഴിലാളികൾക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു.

∙ പുളിങ്കുന്നിൽ ഹെലികോപ്റ്റർ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019–20 ൽ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില

∙ കുടിയൊഴിപ്പിക്കൽ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

∙ കേരള ബോട്ട് ലീഗ് തുടങ്ങും. പുതിയ ടൂറിസം സീസണാക്കി മാറ്റും. സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും, വിദേശപങ്കാളിത്തം ഉറപ്പാക്കും

∙ പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകൾ നിർമിക്കും. 

∙ 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും

∙ അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കും

∙ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും.

Summary: Kerala Budget 2019 Highlights and Live updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA