ബിജെപിയോട് ജനങ്ങള്‍ക്ക് സ്നേഹം; മമതയ്ക്കു പരിഭ്രമം: പ്രധാനമന്ത്രി
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് മമതാ ബാനർജി ബിജെപി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിലൂടെ രാഷ്ട്രീയ എതിരാളികൾ കർഷകരെ തെറ്റായ വഴിക്കു നയിക്കുകയാണെന്നും മോദി ബംഗാളിലെ താക്കൂർനഗറിൽ നടന്ന റാലിയിൽ ആരോപിച്ചു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിൽ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കി. മമതാ ബാനര്‍ജിയും അവരുടെ പാർട്ടിയും എന്തുകൊണ്ട് അക്രമമുണ്ടാക്കുന്നുവെന്നും നിരപരാധികളെ കൊല്ലുന്നുവെന്നും ഇപ്പോൾ എനിക്കു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾക്കു ഞങ്ങളോടുള്ള സ്നേഹം കണ്ട് അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. 12 കോടി ചെറുകിട കർഷകർ, 30–40 കോടി തൊഴിലാളികൾ, മൂന്നു കോടി ഇടത്തരക്കാര്‍ എന്നിവർക്കു ഗുണം ലഭിക്കുന്ന നടപടികളാണു കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്രത്തിനു ശേഷം അവഗണിക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനം ചരിത്രപരമായ നീക്കമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
അതേസമയം റാലി നടക്കുന്ന മൈതാനത്തു ബഹളമുണ്ടായതിനെ തുടർന്നു പ്രധാനമന്ത്രി പ്രസംഗം വെട്ടിക്കുറച്ചു. റാലിക്കു മുൻപ് ബംഗാളിലെ മത സംഘടനയായ മതുവ താക്കൂർബാരി സന്ദര്‍ശിച്ച പ്രധാനമന്ത്രി സമുദായ മേധാവി ബാരോ മായുടെ അനുഗ്രഹം തേടി. മതുവ മഹാസംഘത്തിന്റെ സ്ഥാപകനായ ഹരിശ്ചന്ദ്ര താക്കൂറിന്റെ ഭാര്യയാണ് ബാരോ മാ. പ്രധാനമന്ത്രിയുടെ ബംഗാളിലെ റാലിയിൽ എസ്‍സി വിഭാഗമായ മതുവകളാണു പ്രധാനമായും പങ്കെടുത്തത്.
രാഷ്ട്രീയ എതിരാളികൾക്കെതിരായ നീക്കങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണെന്നു മമതാ ബാനർജി ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥർ തന്നെ അറസ്റ്റ് ചെയ്താലും ഒരു പ്രശ്നവുമില്ല. ഞാൻ ഇടക്കാല ബജറ്റിനെ എതിർത്തു. മാധ്യമങ്ങളോടു കുറച്ചു വാക്കുകള്‍ മാത്രമാണു പറഞ്ഞത്. ഇതിൽ അറസ്റ്റിലായാലും എനിക്കു പ്രശ്നമൊന്നുമില്ല. ഉദ്യോഗസ്ഥർക്കെതിരെ പരാതിയൊന്നുമില്ല. കാരണം അതു ചെയ്യാൻ അവരെ നിർബന്ധിക്കുകയാണ്. ഉദ്യോഗസ്ഥരെ വീട്ടിലേക്കു വിളിച്ചുവരുത്തി എന്തെങ്കിലും ചെയ്തു പ്രതിപക്ഷത്തെ ജനങ്ങളുടെ കണ്ണിൽ മോശക്കാരാക്കി ചിത്രീകരിക്കാന്‍ നിർദേശിക്കുകയാണ്– മമത പറഞ്ഞു. ശാരദ ചിട്ടി ഫണ്ട് കേസിൽ മമതയുടെ അടുത്ത അനുയായി മണിക് മജുംദാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്.