രാഷ്ട്രീയ പ്രവേശന സൂചന നൽകി സുമലത; തീരുമാനിക്കേണ്ടത് കോണ്‍ഗ്രസെന്ന് കുമാരസ്വാമി
Mail This Article
ബെംഗളൂരു∙ രാഷ്ട്രീയ പ്രവേശന സൂചന നൽകി നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ മണ്ഡ്യയിൽ നിന്നു മാത്രമേ മൽസരിക്കു എന്നാണ് സുമലതയുടെ പ്രഖ്യാപനം. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും അവർ പറഞ്ഞു. എൺപതുകളിൽ മലയാള സിനിമയിലും സജീവമായിരുന്ന സുമലത.
കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 1998-99ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എംപിയായിട്ടാണു രാഷ്‌ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ കൂടി മണ്ഡ്യയിൽനിന്നു ലോക്‌സഭയിലെത്തി. മൻമോഹൻ സിങ് സർക്കാരിൽ 2006 ഒക്‌ടോബർ 24നു വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ രാജിവയ്ക്കുകയായിരുന്നു.
അതേസമയം സുമലത ജെഡിഎസ് അംഗമല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മണ്ഡ്യ ജനതാദൾ എസ്സിന്റെ ശക്തികേന്ദ്രമാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.