കോഴിക്കോട്∙ ഒരു ശതമാനം നികുതി വർധിപ്പിച്ചാൽ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്നു തോമസ് ഐസക്ക് സ്വന്തം വീട്ടിൽപോയി പറഞ്ഞാൽ മതിയെന്ന് മുൻ ധനമന്ത്രി കെ. ശങ്കരനാരായണൻ. 10% വരവുള്ള സംസ്ഥാനത്ത് 17% ചെലവു വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിക്കുമ്പോൾ അൽപം സത്യസന്ധത പാലിക്കണം. ഇത്രയുംകാലം കൊണ്ട് കേരളത്തിന്റെ സാമ്പത്തികസ്ഥിതി കുളമാക്കി കഴിഞ്ഞു. ആ കുളത്തിന്റെ നടുക്ക് കിണറു കുഴിക്കുകയാണ് ഇത്തവണത്തെ ബജറ്റെന്നും ശങ്കരനാരായണൻ പറഞ്ഞു.
4000 കോടിയുടെ നികുതി പിരിക്കാനുണ്ടെന്ന് ഐസക് പറയുന്നു. ഉപഭോക്താക്കളുടെ കയ്യിൽനിന്നു പിരിച്ചെടുക്കുന്ന വിൽപന നികുതി കച്ചവടക്കാരന്റെ കയ്യിലിരിക്കുകയാണ്. സർക്കാരിനു കിട്ടേണ്ട ഈ പണം പോലും പിരിച്ചെടുക്കാൻ കഴിയുന്നില്ല. നാണവും മാനവും ഉള്ളവർ കുളിച്ച കുളത്തിൽ കുളിച്ചിട്ടുണ്ടെങ്കിൽപ്പോലും തോമസ് ഐസക് ഇത്തരമൊരു പ്രസ്താവന നടത്തുമോയെന്നും ശങ്കരനാരായണൻ ചോദിച്ചു.
55000 കോടി രൂപയുടെ റെയിൽപാത ആകാശത്തുകൂടെ ഉണ്ടാക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. ഇതിനെ ദിവാസ്വപ്നം എന്നല്ല, കേരളത്തിന്റെ മരണസ്വപ്നം എന്നുവേണം വിശേഷിപ്പിക്കാൻ. ‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാൻമോഹം’ എന്നതാണ് അവസ്ഥ. ഒരു തുള്ളി വെള്ളമില്ലാത്ത പൊട്ടക്കിണറാണ് കിഫ്ബി. അതിൽനിന്ന് കോടികൾ വാങ്ങി പദ്ധതികൾ നടത്തുമെന്നാണ് ഐസക്കിന്റെ വാദം. പണ്ട് താൻ ധനമന്ത്രിയായിരുന്ന കാലത്ത് എഡിബിയിൽനിന്ന് വായ്പ ലഭ്യമാക്കുന്ന കാര്യം ചർച്ച ചെയ്യാൻ വന്ന സായിപ്പിന്റെ ദേഹത്ത് കരിഓയിൽ ഒഴിച്ചതു തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ്. ഇപ്പോൾ ‘തരൂ..തരൂ..’ എന്നു പറഞ്ഞ് വിദേശിയുടെ പിറകെ നടക്കുന്നു. ‘തരില്ല..തരില്ല...’ എന്നു പറഞ്ഞ് സായിപ്പ് മുന്നിലോടുകയാണ്.
ഈ പൊളിഞ്ഞ സർക്കാരിന് ആരെങ്കിലും പണം കടം കൊടുക്കുമോയെന്നും ശങ്കരനാരായണൻ ചോദിച്ചു. ഭൂമിക്കു താഴെയും മുകളിലുമുള്ള സകല കാര്യങ്ങളും കേന്ദ്രബജറ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഊതിപ്പെരുപ്പിച്ച വാഗ്ദാനങ്ങൾ പരിശോധിച്ചാൽ സംസ്ഥാന ബജറ്റിനേക്കാൾ അബദ്ധമാണ് കേന്ദ്രബജറ്റെന്നു കെ. ശങ്കരനാരായണൻ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.