ADVERTISEMENT

കൊച്ചി∙ ഇന്നു മുതൽ അഞ്ചു ദിവസം കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാൻ അവസരം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണ് ഇത്. പണമോ ചെക്കോ നല്‍കി ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ടിന്റെ രൂപത്തില്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആവിഷ്‌കരിച്ചതാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി.

സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം 2.50 ശതമാനം പലിശ കൂടി നിക്ഷേപകനു ലഭിക്കും എന്നതാണ് സ്വര്‍ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. ഈ പലിശയെ ഉറവിടത്തിൽ നിന്നുള്ള ആദായനികുതി (ടിഡിഎസ്) പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതു വരെ ബോണ്ട് കൈവശം വച്ചിട്ടുണ്ടെങ്കില്‍ മൂലധന നേട്ടത്തിന്മേല്‍ ആദായ നികുതി ഈടാക്കുകയുമില്ല.

ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ (24 കാരറ്റ്) ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 1 ഗ്രാമും പരമാവധി 4 കിലോ വരെയുള്ള സ്വര്‍ണത്തിനു തുല്യമായ നിക്ഷേപമാണു നടത്താനാകുക. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ബ്രാഞ്ചുകളിലൂടെ സ്വര്‍ണ ബോണ്ട് വാങ്ങാൻ അവസരമുണ്ട്. ഇവ വില്‍ക്കാനും അതിന്‍മേല്‍ വായ്പ ലഭ്യമാക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സ്വര്‍ണ ബോണ്ടിനായി ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് നല്‍കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്നു തീരുമാനിച്ചിട്ടുണ്ട്. ജനുവരിയില്‍ വിതരണം ചെയ്ത ഒരു ഗ്രാമിനു തുല്യമായ സ്വര്‍ണ ബോണ്ടിന്റെ നിരക്ക് 3214 രൂപയായിരുന്നു. അതേസമയം, ഇതിനായി ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിച്ചവരില്‍ നിന്ന് 50 രൂപ ഡിസ്‌കൗണ്ട് കഴിച്ചിട്ട് ഗ്രാമിന് 3164 രൂപയേ ഈടാക്കിയിട്ടുള്ളൂ. ഇത്തവണവയും ഡിജിറ്റലായി സ്വര്‍ണ ബോണ്ടിനു വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും.

ജിയോജിത്തിലൂടെയും ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, തപാല്‍ ഓഫിസ്, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെയും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. ഈ ബോണ്ടുകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായോ സാധാരണ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് അക്കൗണ്ട് രൂപത്തിലോ മാത്രമേ സൂക്ഷിക്കാനാകൂ.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. ഫിസിക്കല്‍ സ്വര്‍ണം വാങ്ങുമ്പോഴുള്ള മോഷണ സാധ്യതയില്ല എന്നു മാത്രമല്ല സ്വര്‍ണം വാങ്ങുമ്പോള്‍ ഈടാക്കുന്ന പണിക്കൂലിയോ 3 ശതമാനം ചരക്കു സേവന നികുതിയോ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 0.25 ശതമാനം സെസ്സോ സ്വര്‍ണ ബോണ്ടിന് ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com