സിബിഐ പോയത് അനുമതിയോടെയെന്ന് മന്ത്രി; കേന്ദ്രത്തിന്റെ വേട്ടയെന്ന് കോൺഗ്രസ്
Mail This Article
ന്യൂഡല്‍ഹി ∙ കൊല്‍ക്കത്തയിലെ സിബിഐ നടപടിയില്‍ തിളച്ചുമറിഞ്ഞു ലോക്സഭ. കേന്ദ്രത്തിനെതിരെ ആക്രമണവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ടിഎംസി കുറ്റപ്പെടുത്തി.
എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്നതു സമാനതകളില്ലാത്ത സംഭവമാണെന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സിബിഐ സംഘം പോയത് സുപ്രീംകോടതി അനുമതിയോടെയാണെന്നു വ്യക്തമാക്കി. ചിട്ടി തട്ടിപ്പുകേസ് അന്വേഷണം തടയാനാണ് മമത സര്‍ക്കാര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ക്കു ജോലിചെയ്യാന്‍ ബംഗാള്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു. ബംഗാളിലെ സംഭവങ്ങള്‍ ഫെഡറലിസത്തിനു ഭീഷണിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിപക്ഷത്തെ വേട്ടയാടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. പലതവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാന്‍ കൊല്‍ക്കത്ത കമ്മിഷണര്‍ തയ്യാറായില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനം ബംഗാള്‍ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്നും രാജ്നാഥ് സിങ് മറുപടി നല്കി.