തോമസ് ചാണ്ടിയുടെ അപേക്ഷ അംഗീകരിച്ചു; സമയം നഷ്ടപ്പെടുത്തിയതിന് 25,000 പിഴ
Mail This Article
കൊച്ചി∙ റിസോർട്ടിലേയ്ക്ക് റോഡ് നിർമിക്കാൻ നിലം നികത്തിയെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുൻ മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബാംഗങ്ങളുടെയും ഹർജി പിൻവലിക്കണമെന്ന അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ വീതം കോടതിച്ചെലവ് അടയ്ക്കണമെന്ന നിർദേശത്തോടെയാണു കോടതി അനുമതി നൽകിയത്.
കേസിൽ വാദം കേൾക്കാനും വിധി എഴുതാനുമായി ഒട്ടേറെ ദിവസങ്ങൾ പാഴാക്കി. എഫ്ഐആർ ചോദ്യം ചെയ്തു ഹർജിക്കാർക്ക് ഇനി കോടതിയെ സമീപിക്കാൻ അവകാശമില്ല. മേലിൽ ഇത് ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. തോമസ് ചാണ്ടിയും കുടുംബാംഗങ്ങളും നൽകിയ അപേക്ഷകളിൽ തുക പത്തു ദിവസത്തിനകം ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണു നിർദേശം.
കരുവേലി പാടശേഖരത്തിൽപെട്ട നിലം നിയമവിരുദ്ധമായി നികത്തി വലിയകുളം മുതൽ സീറോ ജെട്ടി വരെ റോഡ് നിർമിച്ചെന്നാണ് കേസ്. തോമസ് ചാണ്ടി ഉൾപ്പെടെ 22 പേരെ വിജിലൻസ് പ്രതിചേർത്തിരുന്നു. ഫെബ്രുവരി നാലിന് വിധി പറയാനിരിക്കെയാണ് ഒന്നിന് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത്.