രാഹുലിനോട് ചേർന്ന് പ്രിയങ്കയും; ഓഫിസ് തയാർ, ഉടൻ ചുമതലയേൽക്കും
Mail This Article
ന്യൂഡൽഹി∙ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക വൈകാതെ ഏറ്റെടുക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ജനറല്‍ സെക്രട്ടറിമാരുടെയും ശനിയാഴ്ച പിസിസി അധ്യക്ഷന്മാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചു.
സ്വകാര്യ സന്ദര്‍ശനത്തിനു ശേഷം വിദേശത്തുനിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഒാഫിസിന് തൊട്ടടുത്തായി പ്രിയങ്കയുടെ ഒാഫിസ് തയാറായിക്കഴിഞ്ഞു. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും.
അതേസമയം കുംഭമേളയ്ക്കു ശേഷമാകും ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സജീവമാവുക. പ്രിയങ്കയെ യുപിയില്‍ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. നേരത്തേ യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പതിമൂന്ന് റാലികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ റാലികള്‍ നടത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.