കാലാവധി കഴിഞ്ഞ വിമാനങ്ങൾ, അഴിമതിയിൽ ഉദ്യോഗസ്ഥർ; വിമർശനവുമായി കൊല്ലപ്പെട്ട പൈലറ്റിന്റെ സഹോദരൻ
Mail This Article
ന്യൂഡൽഹി∙ അധികൃതർക്കെതിരെ അഴിമതി ആരോപണവുമായി ബെംഗളൂരുവിൽ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. കഴിഞ്ഞ ആഴ്ചയാണ് മിറാഷ് – 2000 വിമാനം തകർന്നു വീണ് സ്ക്വാർഡൻ ലീഡർ സമിർ അബ്രോൾ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുമ്പോള്‍ നമ്മുടെ സൈനികർ കാലാവധി കഴിഞ്ഞ ഉപകരണങ്ങളുമായി പറക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുശാന്ത് പറയുന്നു.
സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കവിതയിലൂടെയാണ് ഉദ്യോഗസ്ഥർക്കെതിരെ സുശാന്ത് രംഗത്തെത്തിയത്. ഈ കവിതയ്ക്ക് വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. അതേസമയം, തന്റെ മറ്റൊരു പോസ്റ്റിൽ വോട്ടിനുവേണ്ടി പ്രവർത്തിക്കുന്നതിനെയും സുശാന്ത് വിമർശിക്കുന്നുണ്ട്. വോട്ട് നഷ്ടപ്പെടുന്നതിനെ കുറിച്ചുമാത്രമാണ് കുറച്ചുനാളുകളായി നിങ്ങൾ ആകുലപ്പെടുന്നത്. അഴിമതി ഒന്നു കൊണ്ടുമാത്രമാണ് നമ്മുടെ പൈലറ്റുമാരെ നമുക്ക് നഷ്ടപ്പെട്ടത് – സുശാന്ത് കുറിക്കുന്നു.
ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിൽ നിർമിച്ച മിറാഷ് – 2000ൽ പരിശീലന പറക്കലിനിടെയാണു തകർന്നു വീണത്. പൈലറ്റുമാർ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിമാനം പൊട്ടിത്തെറിച്ചതോടെ ഇവരുടെ പാരച്യൂട്ട് കത്തിനശിക്കുകയായിരുന്നു.