കേരളത്തില്‍ എംഎല്‍എമാര്‍ മല്‍സരിക്കില്ല: ബംഗാളില്‍ സിപിഎമ്മുമായി ധാരണയ്ക്ക്
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മല്‍സരിക്കില്ല. സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്നു ഡല്‍ഹിയില്‍ ചേർന്ന പിസിസി പ്രസിഡന്റുമാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ മാസം 18ന് കേരളത്തിൽ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകും. 25നകം സ്ഥാനാർഥി പട്ടിക നൽകാനാണ് സംസ്ഥാനങ്ങൾക്ക് രാഹുല്‍ ഗാന്ധിയുടെ നിർദേശം.
സിറ്റിങ് സീറ്റുകളിൽ സിറ്റിങ് എംപിമാർക്കായിരിക്കും മുൻഗണന. ഒരേ കുടുംബത്തില്‍ നിന്നു സ്ഥാനാര്‍ഥികളുണ്ടാവില്ല. രാജ്യസഭാ എംപിമാരെയും പരിഗണിക്കില്ല. കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ബൂത്ത് തലത്തിലടക്കം യുഡിഎഫ് സജ്ജമാണ്. ജനമഹായാത്ര വിജയമാണെന്നു രാഹുലിനെ അറിയിച്ചു. രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കേരളം ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിൽ റഫാൽ മുഖ്യപ്രചരണ വിഷയമാക്കാനാണ് തീരുമാനം. നരേന്ദ്ര മോദിയുടെ തട്ടിപ്പുകൾ ജനങ്ങളിലേക്കെത്തിക്കണം. ബംഗാളില്‍ സിപിഎമ്മുമായി ധാരണയിലെത്താനും യോഗത്തിൽ തീരുമാനമായി. പാര്‍ട്ടിയുടെ അന്തസ് കളയാതെയുള്ള ധാരണയാകാമെന്ന് ബംഗാൾ പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്ര പറഞ്ഞു. തൃണമൂലുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ ധാരണയായി. എന്നാൽ സഖ്യസാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് സോമേന്‍ മിത്ര പറഞ്ഞു.