സിഎജി റിപ്പോർട്ട് രാഷ്ട്രപതിക്കു സമർപ്പിച്ചു; റഫാലിൽ ആകാംക്ഷയോടെ രാജ്യം
Mail This Article
ന്യൂഡൽഹി ∙ വിവാദ വെളിപ്പെടുത്തലുകൾക്കിടെ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സിഎജി) രാജീവ് മെഹറിഷി രാഷ്ട്രപതി റാംനാഥ് കോവിന്ദിനു റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനും റിപ്പോർട്ടു നൽകി. പാർലമെന്റിൽ നാളെയോ മറ്റന്നാളോ സമർപ്പിക്കും. ബജറ്റ് സമ്മേളനം ബുധനാഴ്ചയാണ് അവസാനിക്കുക.
റഫാല്‍ കരാറിൽ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാൽ വിമാനക്കമ്പനി ഡാസോ ഏവിയേഷൻ, മിസൈൽ നിർമാതാവ് എംബിഡിഎ ഫ്രാൻസ് എന്നിവരിൽനിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായി. കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചർച്ചകൾ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകൾ പുറത്തുവന്നത്.
സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമല്ല.