ട്വിറ്റർ സിഇഒ പാർലമെന്ററി സമിതിക്കു മുൻപിൽ ഹാജരാകണം; 15 ദിവസം സാവകാശം
Mail This Article
ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിലെ ഇന്ത്യയിൽ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന പരാതിയിൽ വിശദീകരണം നൽകാൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ 15 ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ടിരിക്കുന്ന പാർലമെന്ററി സമിതിക്കു മുൻപിൽ ഹാജരാകാൻ നിർദേശം. സമിതി അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂറാണ് ഈ കാര്യം അറിയിച്ചത്.
ട്വിറ്റർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ തിങ്കാളാഴ്ച പാർലമെന്റിൽ എത്തിയിരുന്നെങ്കിലും ഇവരെ കാണാൻ സമിതി കൂട്ടാക്കിയില്ല. തലപ്പത്തുള്ളവർ ഹാജരാകാതെ കമ്പനിയുടെ ഒരു ജീവനക്കാരനെയും കാണേണ്ടതില്ലെന്ന് 31 അംഗ പാർലമെന്ററി സമിതി പ്രമേയം പാസാക്കി.
സമിതിക്കു മുൻപാകെ ഹാജരാകണമെന്നു കാണിച്ച് ഫെബ്രുവരി ഒന്നിനു ട്വിറ്ററിന് ഔദ്യോഗികമായി സമൻസ് അയച്ചിരുന്നു. ഫെബ്രുവരി ഏഴിനു കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചെങ്കിലും പിന്നീട് 11ലേക്കു മാറ്റുകയായിരുന്നു. ട്വിറ്റർ സിഇഒയുടെ ഉൾപ്പെടെ സൗകര്യം കണക്കിലെടുക്കായിരുന്നു ഇത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനകം ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് എത്താൻ സാധിക്കില്ലെന്നായിരുന്നു ട്വിറ്ററിന്റെ മറുപടി. 10 ദിവസം നൽകിയെന്നു സമിതിയും വ്യക്തമാക്കി.
ട്വിറ്റർ നടപടിക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒരു സ്ഥാപനത്തെയും അവഹേളിക്കാൻ ട്വിറ്ററിന് അവകാശമില്ലെന്നു ബിജെപി പറഞ്ഞു.