ഡല്‍ഹി ഹോട്ടല്‍ തീപിടിത്തം: മരിച്ച 17 പേരില്‍ മലയാളികളായ അമ്മയും രണ്ടു മക്കളും
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 17 പേരില്‍ മലയാളികളായ അമ്മയും രണ്ടു മക്കളും. ചോറ്റാനിക്കര സ്വദേശി നളിനിയമ്മ മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്. ഗാസിയാബാദിൽ വിവാഹച്ചടങ്ങിന് എത്തിയതായിരുന്നു 13 അംഗസംഘം. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. 66 പേർക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.
കരോൾബാഗിലെ അർപിത് പാലസ് ഹോട്ടലിൽ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. സ്ത്രീയും കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തം കണ്ട് ഭയപ്പെട്ട് താഴേക്കു ചാടിയതാണു രണ്ടു പേർ മരിക്കാൻ കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡൽഹി അഗ്നിശമനസേന ഡയറക്ടർ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടർന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയിൽനിന്നും കനത്ത പുകയും തീയും ഉയർന്നിരുന്നു.
ഇരുപതോളം ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. ഹോട്ടലിന്റെ സ്റ്റെപ്പുകളിൽ വുഡൻ പാനലിങ് ചെയ്തിരുന്നതിനാൽ അതിലേക്കു തീ പടർന്നതാണു സ്ഥിതി ഗുരുതരമാക്കിയത്. പുലർച്ചെയാണ് തങ്ങൾക്കു വിവരം ലഭിച്ചതെന്നും അതനികം തന്നെ തീപടർന്നിരുന്നുവെന്നും മിശ്ര വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണു പ്രാഥമിക നിഗമനം.