കുംഭമാസ പൂജകള്ക്കായി ശബരിമല നട തുറന്നു; നിരോധനാജ്ഞയില്ല, കനത്ത സുരക്ഷ
Mail This Article
പത്തനംതിട്ട∙ കുംഭമാസ പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം തുടരുന്ന അനിശ്ചിതത്വത്തിൽ തന്നെയാണ് കുംഭമാസ പൂജകൾക്കായും നട തുറന്നത്.
വൈകിട്ട് 4.56 മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നെയ് വിളക്ക് തെളിച്ച് യോഗ നിദ്രയിലായ അയ്യപ്പനെ തീർഥാടക സാന്നിധ്യം അറിയിച്ചു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചത്.
തുടർന്ന് തന്ത്രി, അയ്യപ്പ ഭക്തർക്ക് അഭിഷേക വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറക്കുന്ന ദിവസം ക്ഷേത്രത്തിൽ പൂജകൾ ഒന്നുമില്ലാതിരുന്നെങ്കിലും അയ്യപ്പദർശനത്തിനായി നിരവധി അയ്യപ്പഭക്തരാണ് സന്നിധാനത്ത് എത്തിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
സുരക്ഷയ്ക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുൻപ് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 ൽ താഴെ പൊലീസുകാർ ഉണ്ടായിരുന്ന സ്ഥാനത്താണിത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കുന്നത് ഒരോ എസ്പിമാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയിൽ എച്ച്.മഞ്ജുനാഥിനും നിലയ്ക്കലിൽ പി.കെ.മധുവിനുമാണു ചുമതല.
അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലകാലത്ത് കണ്ടതിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണു പൊലീസ് നിഗമനം.
തുടർന്ന് ആഴിയിലും അഗ്നി പകർന്നു. കുംഭമാസ പൂജാസമയത്ത് യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫെയ്സ്ബുക് കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. യുവതികൾ എത്തിയാൽ തടയുമെന്ന് സംഘപരിവാർ സംഘടനകളും അറിയിച്ചിരിക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് സന്നിധാനം.
സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉൾപ്പെടെ 425 പൊലീസുകാരെയാണ് സന്നിധാനത്ത് മാത്രം വിന്യസിച്ചിരിക്കുന്നത്. രാവിലെ പത്തു മണിയ്ക്ക് ശേഷമാണ് തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും നിലയ്ക്കലിൽ നിന്ന് കടത്തിവിടാൻ തുടങ്ങിയത്. ഇത്തവണയും പാർക്കിങ് സൗകര്യം നിലയ്ക്കലിലാണ്. തീർത്ഥാടകർക്കായി ഇവിടെ നിന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
നാളെ പുലർച്ചെ 5 മണിയ്ക്ക് നട തുറക്കും. തുടർന്ന് നിർമാല്യവും നെയ്യഭിഷേകവും നടക്കും. 5.30 ന് ആണ് ഗണപതി ഹോമം. ശേഷം പതിവ് പൂജകൾ ഉണ്ടാകും. നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയും കുംഭമാസ പൂജകൾക്കായി നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിൽ നടക്കും.
17 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നേട് മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ക്ഷേത്രനട തുറക്കുക. മാർച്ച് 12 മുതൽ 21 വരെയാണ് ശബരിമല ഉത്സവം.