ബിജെപിയെ പുറത്താക്കണം; കോൺഗ്രസുമായി സഹകരിക്കും: യച്ചൂരി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനങ്ങളിലെ നിലപാടു സഹകരണത്തിനു തടസ്സമാകില്ല. സംസ്ഥാനങ്ങളിൽ സ്വീകരിക്കുന്നതു പ്രാദേശിക രാഷ്ട്രീയമാണ്. ബിജെപിയെ പുറത്താക്കലാണു ലക്ഷ്യമെന്നും യച്ചൂരി മനോരമ ന്യൂസിനോടു പറഞ്ഞു.
ദേശീയതലത്തിൽ മഹാസഖ്യ രൂപീകരണം സാധ്യമല്ല. എല്ലാ പാർട്ടികള്‍ക്കും അവരുടേതായ പ്രാദേശിക അടിത്തറയുണ്ട്. അതിനപ്പുറം അവർക്കു നിലനിൽപ്പില്ല. സഖ്യത്തിനായുള്ള സാധ്യതകൾ സംസ്ഥാന തലത്തിൽ മാത്രമേ ഉണ്ടാകു. വേലി ചാടുന്നതിനു തൃണമൂൽ കോൺഗ്രസ് പേരുകെട്ടവരാണ്. വാജ്പേയി സർക്കാരിനെയും യുപിഎ സർക്കാരിനെയും അവർ പിന്തുണച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു.
ബംഗാളിൽ സിപിഎമ്മിന്റെ നിലപാടു വ്യക്തമാണ്. ബിജെപിയുടെയും തൃണമൂലിന്റെയും പരമാവധി വോട്ടുകൾ സിപിഎമ്മിലേക്ക് എത്തിക്കുകയാണ് അവിടെ ലക്ഷ്യം. അക്രമം നിർത്തിയാൽ സഹകരിക്കാമെന്ന മുല്ലപ്പള്ളിയുടെ നിലപാടിന് ഉത്തരം നൽകാനുള്ള കഴിവ് കേരളത്തിലെ സിപിഎം നേതാക്കൾക്കുണ്ട്. കേരളത്തിന്റെ മുന്നേറ്റത്തിനു കാരണം ഇത്തരം കൂട്ടുകെട്ടുകളെ അകറ്റി നിർത്തിയതാണെന്നും യച്ചൂരി അവകാശപ്പെട്ടു.