സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസം, തിരിച്ചടിക്കും: മോദി
Mail This Article
ന്യൂഡൽഹി ∙ പുൽവാമയിൽ 44 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം അക്രമങ്ങൾ കൊണ്ട് ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാനാകില്ല. അക്രമം നടത്തിയവർക്കു തക്കശിക്ഷ നൽകും. അക്രമികളും അതിനു പിന്നിലുള്ളവരും വലിയ വില നൽകേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്.
അക്രമങ്ങൾ കൊണ്ട് ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കാനാകില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. ഭീകരതയെ ഒരേ സ്വരത്തിൽ നേരിടണം. സൈന്യത്തിനു പൂർണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയൽക്കാർ. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയാണെങ്കിൽ അവർ ചെയ്യുന്നതു വലിയ തെറ്റാണ്.
ഭീകരാക്രമണമുണ്ടായപ്പോൾ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരസൈനികർക്കു കൃതജ്ഞത അർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര സമ്മർദം കടുപ്പിക്കാനും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെടുത്താനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.