പ്രതിസന്ധിയിൽ കൂടെ നിന്നു; വെള്ളാപ്പള്ളിക്ക് സർക്കാർവക പ്രത്യുപകാരം
Mail This Article
തിരുവനന്തപുരം ∙ പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന് പിന്തുണച്ച വെള്ളാപ്പള്ളി നടേശന് സംസ്ഥാന സര്‍ക്കാര്‍വക പ്രത്യുപകാരം. വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ മൂന്നരക്കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി നിര്‍വഹിക്കും.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ അനുവദിച്ചത്. വനിതാ മതിലില്‍ ഉള്‍പ്പടെ ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ മുന്നില്‍നിന്ന് പിന്തുണച്ച സംഘടനയാണ് എസ്എന്‍ഡിപി യോഗം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനെയും ശക്തമായി പിന്തുണയ്ക്കുന്നതിനുള്ള സമ്മാനമാണ് ഇതെന്നാണ് അടക്കംപറച്ചില്‍.
എന്നാല്‍ ക്ഷേത്ര നവീകരണത്തിനായി നേരത്തെ തന്നെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നതായി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇരുപതിലധികം മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. മുഖ്യമന്ത്രിക്ക് പുറമെ നാലു മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന നിര്‍മാണോല്‍ഘാടന ചടങ്ങ് ഈ മാസം 25ന് നടക്കും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമുതല് പിണറായി സര്‍ക്കാരിന് ശക്തവും പരസ്യവുമായ പിന്തുണയാണ് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കി വരുന്നത്.