സിപിഎമ്മിന് പങ്കെന്ന് എഫ്ഐആർ; കൃപേഷിന്റെ തലയോട്ടി തകര്‍ത്തത് ഒറ്റവെട്ടിന്
Mail This Article
കണ്ണൂർ ∙ കാസർകോട് പെരിയയില്‍ രണ്ടു യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കി എഫ്ഐആർ. ശരത്തിനോടും കൃപേഷിനോടും സിപിഎം പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രാദേശിക നേതാക്കൾക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, ഇവരുവരെയും കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കൊടുവാള്‍ പോലെയുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണു പ്രാഥമിക നിഗമനം.
കൃപേഷിന്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ്. വെട്ടേറ്റു തലച്ചോറ് പിളർന്നു. ശരത്‌ലാലിന്റെ ശരീരത്തിൽ 15 വെട്ടുണ്ട്. ഇതിൽ 2 വെട്ടുകൾ മരണകാരണമായതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ശരത്തിന്റെ ഇടതു നെറ്റി മുതൽ 23 സെന്റിമീറ്റർ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതൽ കഴുത്ത് വരെ നീളുന്ന വെട്ട് രണ്ടാമത്തേത്. മുട്ടിനു താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു.
അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണു കാലുകളില്‍. കൃപേഷിന്‍റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്‍റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റു തലയോട്ടി തകര്‍ന്നു സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു ശരത്‍ മരിച്ചത്.ആയുധപരിശീലനം ലഭിച്ചവരോ മുൻപ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്‍റെ നിഗമനം.