വാക്കുകള്‍ മുറിഞ്ഞു; കൊല്ലപ്പെട്ടവരുടെ വീട്ടിൽ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി
Mail This Article
കാസർകോട്∙ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും അടക്കമുള്ളവര്‍ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ നേതാക്കളും പൊട്ടിക്കരഞ്ഞു. കൊലപാതകം നടത്തിയിട്ടു കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനു ശേഷം അവര്‍ ഞങ്ങള്‍ അറിയില്ല. പാർട്ടി അറിയില്ല എന്നൊക്കെ പറയും. നാണം കെട്ട പാർട്ടിയാണ് സിപിഎം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാൽ മരിക്കുന്നത്. ഇവരൊക്കെ തൊഴിലാളി കുടുംബങ്ങളാണ്.
മുഖ്യമന്ത്രിയുടെ മുന്നിൽ കിട്ടിയൊരു അവസരമാണിത്. ദയവു ചെയ്ത് ആയുധം വയ്ക്കാൻ അണികളോട് ആവശ്യപ്പെടണം. അങ്ങനെ ചെയ്താൽ കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കും. അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടത്. വളരെ ദയനീയമാണ് ഇവിടത്തെ ചുറ്റുപാട്. പെരിയയിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറാകണം. അതു മാത്രം അദ്ദേഹം ചെയ്താൽ മതിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.