കൊലയാളി സംഘം അതിര്‍ത്തി കടന്നെന്ന് സംശയം; അന്വേഷണം കര്‍ണാടകത്തിലേക്ക്
Mail This Article
കാസർകോട്∙ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഘം അതിര്‍ത്തി കടന്നെന്നു സൂചന. ഇവരെ കണ്ടെത്താനായി കര്‍ണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കര്‍ണാടക പൊലീസ് മേധാവിയുടെ സഹായം തേടി.
ഇതിനിടെ രണ്ട് സിപിഎം അനുഭാവികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൃപേഷിനൃം ശരത്തിനുമെതിരെ വധഭീഷണി മുഴക്കിയ മൂന്നു പേരും നിരീക്ഷണത്തിലാണ്. നിതിന്‍, അരുണേഷ്, നീരജ് എന്നിവരാണ് കഴിഞ്ഞ വര്‍ഷം കൃപേഷിനെ ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിക്കുന്നു.
കൊലപാതകത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ജില്ലാ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. വെട്ടേറ്റു തലച്ചോറു പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെമീ നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റിട്ടുണ്ട്. കൊടുവാൾ പോലെയുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിക്കൊന്നതെന്നും പ്രാഥമിക നിഗമനമുണ്ട്.