ADVERTISEMENT

കണ്ണൂർ∙ കാസർകോട് വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ സംസ്കാരച്ചടങ്ങുകൾ പെരിയയിൽ നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ വഹിച്ചു വിലാപയാത്രയായി പെരിയയിലെത്തിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ആറ് സ്ഥലങ്ങളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചു. നേരത്തെ, പോസ്റ്റ്മോർട്ടത്തിനു ശേഷം പരിയാരം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനുവച്ച മൃതദേഹങ്ങളിൽ നൂറുക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

അതേസമയം, യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ വിവിധ ഇടങ്ങളിൽ സംഘർഷം ഉണ്ടായി. സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാർജിൽ നിരവധിപേർക്ക് പരുക്കേറ്റു. കല്ലേറിൽ മനോരമ ന്യൂസ് ക്യാമറാമാൻ ഡി.സതീഷ് കുമാറിന് പരുക്കേറ്റു. എറണാകുളം ജില്ലയിൽ പലയിടത്തും വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണം ഉണ്ടായി. കൊച്ചി നഗരത്തിൽ രാവിലെ ഒമ്പതു മണി വരെ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും തടസമില്ലാതെ സർവീസ് നടത്തി. നിരത്തിൽ സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. അതേസമയം ഒമ്പതു മണിക്കുശേഷം സമരക്കാർ നഗരത്തിൽ പലയിടത്തും വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തു. 

മലപ്പുറം ജില്ലയിൽ ഹർത്താൽ രാവിലെ ജനജീവിതത്തെ ബാധിച്ചിരുന്നില്ലെങ്കിലും പത്തോടെ ചില കേന്ദ്രങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എടക്കര, നിലമ്പൂർ ഭാഗങ്ങളിലാണു വാഹനങ്ങൾ തടഞ്ഞത്. ബസുകൾ സർവീസ് നടത്തുന്നുണ്ട്. കടകൾ തുറന്നു പ്രവർത്തിക്കുന്നു. കൂടുതൽ കേന്ദ്രങ്ങളിൽ വാഹനങ്ങൾ തടയുമെന്നാണു സൂചന.  ഇടുക്കി ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പലയിടത്തും വാഹനം തടയുന്നു. കട്ടപ്പനയിൽ വാഹനം തടയാൻ ശ്രമിച്ച 17 പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഹർത്താലിൽ നിന്നു മൂന്നാറിനെ ഒഴിവാക്കി. അപ്രതീക്ഷിത ഹർത്താൽ വിനോദ സഞ്ചാരികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടു കണക്കിലെടുത്തുമാണു തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com