പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ പീതാംബരനെ പുറത്താക്കി സിപിഎം
Mail This Article
കാസർകോട് ∙ പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം കല്യോട്ടെ ഏച്ചിലടുക്കം എ.പീതാംബരൻ (45) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേർകൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്.
പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്പി എ.ശ്രീനിവാസ് പറഞ്ഞു. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തെളിവുകളും മൊഴികളും വിലയിരുത്തി. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയിലെ ചെറൂട്ട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മഹിന്ദ്ര സൈലോ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കാറിനൊപ്പം വാഹനത്തിന്റെ ഉടമ സജി ജോർജിനെയും കസ്റ്റഡിയിലെടുത്തു. കൃത്യം നടത്താൻ ഈ വാഹനം തന്നെയാണോ ഉപയോഗിച്ചത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.