ADVERTISEMENT

തുമ്പൊന്നും കിട്ടാത്തതിനാൽ തേഞ്ഞുമാഞ്ഞിരുന്നു, 26 വർഷം മുൻപു നടന്ന ആ കൊലക്കേസ്. പക്ഷേ, വർഷങ്ങൾക്കിപ്പുറം ചുരുട്ടി വലിച്ചെറിഞ്ഞ ഒരു ടിഷ്യു കടലാസ് സത്യത്തിന്റെ നേര്‍സാക്ഷ്യമായി കാത്തിരുന്നു. 1993ൽ യുഎസിലെ മിനിയാപൊലീസിൽ യുവതി കൊല്ലപ്പെട്ട കേസിൽ 2019ൽ ഡിഎൻഎ തെളിവുകളുടെ സഹായത്താൽ മാത്രം ബിസിനസുകാരൻ അറസ്റ്റിലായപ്പോൾ ശാസ്ത്രസാങ്കേതികവിദ്യയ്ക്കു കയ്യടിക്കുകയാണു ഇരയുടെ കുടുംബം.

35കാരി ജീനി ആൻ ചൈൽഡ്സ് 1993ൽ ആണു കൊല്ലപ്പെട്ടത്. തെളിവുണ്ടായിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനാൽ നിലച്ചു പോയ കേസാണിത്. അന്വേഷണ സംഘങ്ങളുടെ സംശയദൃഷ്ടിയിലൊന്നും വരാതിരുന്ന 52 കാരൻ ജെറി വെസ്റ്റ്രോം 2019ൽ ഈ കേസിൽ അറസ്റ്റിലായി. ‍ജെറി ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു ടിഷ്യു കടലാസാണു തെളിവായി അദ്ദേഹത്തെ കുടുക്കിയത്.

1993 ജൂൺ 13ന് മിനിയാപൊലീസിലെ ഒരു അപ്പാർട്ട്മെന്റിൽ ജലവിതരണ പൈപ്പിൽ ചോർച്ചയുള്ളതായി പരാതിയുയർന്നു. 21–ാം നിലയിലെ അപ്പാർട്ട്മെന്റിൽ പരിശോധനയ്ക്കെത്തിയവർ കണ്ടതു കുളിമുറിയിലെ പൈപ്പുകളെല്ലാം തുറന്നുകിടക്കുന്നതാണ്. ഭിത്തിയിൽ ചോര പുരണ്ടിരുന്നു. വീടാകെ പരിശോധിച്ചപ്പോൾ, ജീനി ആൻ ചൈൽഡ്സ് നഗ്നയായി നിലത്തു കിടക്കുന്നതു കണ്ടു. മരിച്ചനിലയിൽ കാണപ്പെട്ട അവരുടെ ദേഹത്ത് ഒരു ജോടി സോക്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൊലയ്ക്കു മുൻപു ജീനിയുമായി ആരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴുത്ത്, പുറം, കൈകൾ, നിതംബം എന്നിവിടങ്ങളിലെല്ലാം അടിയേറ്റ മുറിവുകളുണ്ടായിരുന്നു. നെ‍ഞ്ചിൽ ആഴത്തിലേറ്റ കനത്ത ഇടിയെ തുടർന്നാണു മരണം എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തൽ. കിടപ്പുമുറി, ലിവിങ് റൂം, കുളിമുറി എന്നിവയുടെ ചുമരിൽ രക്തം പടർന്നൊഴുകിയിരുന്നു.

ദേഹമാസകലം അനേകം മുറിവുകൾ കണ്ടെത്തിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, സംഭവ സ്ഥലത്തുനിന്നു വിരലുകൾ, കൈപ്പത്തി, കാൽപാദം എന്നിവയുടെ അടയാളങ്ങൾ, കുളിമുറിയിലെ തോർത്തിലെ ബീജം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. കുറ്റവാളിയിലേക്കെത്താൻ കഴിയാത്തതിനാൽ രണ്ടു പതിറ്റാണ്ടോളം അന്വേഷണം മരവിച്ചു.

2015ൽ മിനിയപൊലീസിലെ ഹൊമിസൈഡ് ഡിറ്റക്ടീവും ‍എഫ്ബിഐ സ്പെഷൽ ഏജന്റും കേസ് പുനഃപരിശോധിക്കാൻ തയാറായി. ഡിഎൻഎ പഠനങ്ങളിലെ സാധ്യതകളായിരുന്നു പ്രേരണ. കലിഫോർണിയയിലെ ‘ഗോൾഡൻ സ്റ്റേറ്റ് കില്ലർ’ കേസിൽ പ്രതി അറസ്റ്റിലായതോടെ, ജീനോളജിയുടെ അനന്തസാധ്യതകൾ കേസ് അന്വേഷണത്തിൽ പരീക്ഷിക്കാൻ തീരുമാനിച്ചു. കലിഫോർണിയയിൽ സീരിയൽ കൊലപാതകി ജോസഫ് ഡി എയ്ഞ്ചലോയെ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎൻഎ നോക്കിയാണു പിടികൂടിയത്.

ജീനി ആൻ ചൈൽഡ്സ് കൊല്ലപ്പെട്ട അപ്പാർട്ട്മെന്റിൽനിന്നു ശേഖരിച്ച, ആരുടേതെന്ന് അറിയാത്ത ഡിഎൻഎ സാംപിൾ പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ പരിശോധിക്കാൻ അന്വേഷണസംഘം തയാറെടുത്തു. ലഭ്യമായ സർക്കാർ, സ്വകാര്യ ജീനോളജി വെബ്സൈറ്റുകളിൽ ഈ ഡിഎൻഎ സാംപിൾ കടത്തിവിട്ടു. വെസ്റ്റ്രോം ഉൾപ്പെടെ രണ്ടു പേരുടെ സാംപിളുകൾ‌ ഏകദേശം ചേരുന്നതാണെന്നു കണ്ടെത്തി. ഇരുവരും പൊലീസ് നിരീക്ഷണത്തിലായി.

ജീനി ആൻ ചൈൽഡ്സിന്റെ അപ്പാർട്ട്മെന്റിനു സമീപമാണ് 26 കൊല്ലങ്ങൾക്കു മുൻപു ജെറി വെസ്റ്റ്രോം താമസിച്ചിരുന്നതെന്നു പൊലീസ് മനസ്സിലാക്കി. കുറ്റവാളിയുടെ മനസ്സുള്ള, ഒന്നിലേറെ പൊലീസ് കേസുകളിൽപ്പെട്ട വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. അന്വേഷണം വെസ്റ്റ്രോമിലേക്കു ചുരുക്കി. രണ്ടര പതിറ്റാണ്ടു മുൻപു ലഭിച്ച ഡിഎൻഎ സാംപിൾ ഇയാളുടേതാണെന്ന് ഉറപ്പിക്കലായിരുന്നു അടുത്തഘട്ടം.

വെസ്റ്റ്രോം ഇപ്പോഴെവിടെയാണു താമസിക്കുന്നതെന്നു മനസ്സിലായ സംഘം, ഏതെല്ലാം പൊതുസ്ഥലങ്ങളിൽ ഇയാൾ വരാറുണ്ടെന്ന കണ്ടുപിടിച്ചു. വെസ്റ്റ്രോമിനെ രഹസ്യമായി പിന്തുടരാൻ സംഘത്തെ നിയോഗിച്ചു. 2019 ജനുവരിയിൽ വിസ്കോൻസിനിൽ മകളുടെ ഹോക്കി കളി കാണാൻ വെസ്റ്റ്രോം എത്തിയിരുന്നു. സംഘവും പിന്നാലെ കൂടി.

കളിക്കിടെ ഭക്ഷണം കഴിച്ച വെസ്റ്റ്രോം, കയ്യും വായും ടിഷ്യു പേപ്പർ കൊണ്ടു തുടച്ചിരുന്നു. വെസ്റ്റ്രോം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പർ പൊലീസ് തന്ത്രത്തിൽ കൈക്കലാക്കി. ഈ ടിഷ്യു കടലാസിലെ വിയർപ്പിൽനിന്നു വെസ്റ്റ്രോമിന്റെ ഡിഎൻഎ വേർതിരിച്ചെടുത്തു. കൈവശം ഉണ്ടായിരുന്നതും ഇപ്പോൾ കിട്ടിയതുമായ ഡിഎൻഎ സാംപിളുകൾ വിശദമായി പരിശോധിച്ചു. രണ്ടിനും സാമ്യം. അങ്ങനെ ഫെബ്രുവരി 11ന്, ജീനി ആൻ ചൈൽഡ്സ് കൊലക്കേസിൽ 26 കൊല്ലങ്ങൾക്കുശേഷം ജെറി വെസ്റ്റ്രോം എന്ന ബിസിനസുകാരൻ അറസ്റ്റിലായി.

കൊല്ലപ്പെട്ട സ്ത്രീയെ അറിയില്ലെന്നും അവരുമായി സെക്സ് നടന്നിട്ടില്ലെന്നും വെസ്റ്റ്രോം കോടതിയിൽ വാദിച്ചു. മിനിയപൊലീസിലെ ഒരു സ്ത്രീയുമായും 1993ൽ ലൈംഗികബന്ധമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ രക്തം, ബീജം തുടങ്ങിയവയിൽനിന്നായി ആവശ്യത്തിനു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നെന്നും അതെല്ലാം മാച്ച് ചെയ്തതായും പൊലീസ് അറിയിച്ചു. അപക്വമായ തീരുമാനമാണു പൊലീസിന്റേതെന്നു വെസ്റ്റ്രോമിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അഞ്ചു ലക്ഷം ഡോളറിന്റെ ബോണ്ടിൽ ഹെന്നൈപിൻ കൗണ്ടി ജയിലിൽനിന്ന് ഇയാൾ ജാമ്യത്തിലിറങ്ങി. മാർച്ച് 13ന് കേസ് വീണ്ടും പരിഗണിക്കും. ഡിഎൻഎ സാംപിളുകൾ ഒത്തുവന്നതു കൊണ്ടു മാത്രമാണ് വെസ്റ്റ്രോമിനെ അറസ്റ്റ് ചെയ്തതെന്നും പ്രതി ഇയാൾതന്നെയാണെന്നുമാണു അന്വേഷണ സംഘത്തിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com