ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകർ പ്രതികരിക്കാത്തതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന് 8300 ലൈക്ക് (വ്യാഴാഴ്ച രാത്രി 10.00 വരെ). എന്നാൽ, അതേ പോസ്റ്റിനു താഴെയുള്ള വി.ടി. ബൽറാം എംഎൽഎയുടെ തിരിച്ചടി കമന്റിന് കിട്ടിയ ലൈക്ക് 12000(വ്യാഴാഴ്ച രാത്രി 10.00 വരെ). സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വെറുക്കുന്നവർ ലൈക്ക് ചെയ്യൂ എന്ന കമന്റിനും കിട്ടി 2500 ലൈക്ക് (വ്യാഴാഴ്ച രാത്രി 10.00 വരെ).

pinarayi-balram-facebook-JPG

സാംസ്കാരിക നായകർ കൊലപാതകത്തിൽ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും അക്കാദമി അധ്യക്ഷന്റെ കാറിൽ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ഭൂരിഭാഗം കമന്റുകളും സാസ്കാരിക നായകർക്കെതിരെയുള്ള വിമർശനമാണ്.

മുഖ്യമന്ത്രിയുടെ പോസ്റ്റ്:

‘‘കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവിടെ ചെന്ന് സാമൂഹികവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല’’

ഈ പോസ്റ്റിനു താഴെയുള്ള വി.ടി. ബൽറാം എംഎൽഎയുടെ കമന്റ്:

‘കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.’–

‘‘ആണല്ലോ? അല്ലാതെ സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന അവർ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസയെയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റർ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാർ അവിടേക്കു കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളജ് പ്രിൻസിപ്പലിന് എസ്എഫ്ഐക്കാർ ശവമഞ്ചം തീർത്തപ്പോൾ അത് മഹത്തായ ആർട്ട് ഇൻസ്റ്റലേഷനായി കൊണ്ടാടിയ പാർട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്!

ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കിൽത്തന്നെ അവർക്കൊക്കെ എന്ത് ക്രെഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്? സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല. തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com