പെരിയ ഇരട്ടക്കൊല: കേസ് ക്രൈംബ്രാഞ്ചിന്; അഞ്ച് പേർ കൂടി അറസ്റ്റിൽ
Mail This Article
കാസർകോട്∙ പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവൻ. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസർകോട് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ സലീം എന്നിവരും സംഘത്തിലുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഒാട്ടോ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്‍റെ നിര്‍ദേശപ്രകാരമാണെന്നു അറസ്റ്റിലായവര്‍ മൊഴി നല്‍കി.
ബുധനാഴ്ച അറസ്റ്റു രേഖപ്പെടുത്തിയ സജി ജോർജിനെ കോടതി 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സജി കൃത്യത്തില്‍ പങ്കെടുത്തെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നതു സജിയായിരുന്നുവെന്നു പൊലീസ് പറയുന്നു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സജി.