ADVERTISEMENT

കാസർകോട്∙ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സിപിഎം അറിയിച്ചു. മുഖ്യമന്ത്രി കാസര്‍കോട്ടെ പരിപാടി കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്കു പോകും.

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ നേരത്തേ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സിപിഎം ജില്ലാനേതൃത്വം കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസർകോട് ഡിസിസി സിപിഎം നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിക്ക് സന്ദർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പ്രവർത്തകർക്ക് പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണൻ പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണൻ.

വിദ്യാനഗറിൽ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇവിടെ സന്ദർശനം നടത്താനായിരുന്നു തീരുമാനം. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ സുരക്ഷ ശക്തമാക്കി. ഇരട്ടക്കൊലപാതകത്തെ തുടർന്ന് പാർട്ടി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണു തീരുമാനം. ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പെരിയയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കെ.മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘമായി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവൻ. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസർകോട് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലാവും അന്വഷണം. കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന കാസർകോട് എസ്.പി ഡോ. എ. ശ്രീനിവാസ് ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥലം മാറിയിരുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com