പുൽവാമ: അറിയാൻ വൈകിയതിൽ കുപിതനായി മോദി; ജലപാനമില്ലാതെ ചര്‍ച്ച
Mail This Article
ന്യൂഡൽഹി∙ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കെതിരെ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണം അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 25 മിനിറ്റ് വൈകിയതായി സൂചന. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്‌വർക്ക് കവറേജുമാണു പ്രധാനമന്ത്രി വിവരം അറിയാൻ വൈകിയതിനു കാരണമെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വൈകിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുപിതനായിരുന്നുവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിവരം അറിഞ്ഞശേഷം രുദ്രപുരിലെ റാലി റദ്ദാക്കിയ മോദി തുടര്‍ന്നുള്ള മണിക്കൂറുകള്‍ തുടര്‍ച്ചയായി ഇതുസംബന്ധിച്ച കാര്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ മാത്രമായി മാറ്റിവച്ചു. ഈ സമയമത്രയും മോദി ജലപാനം പോലും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഈ മാസം 14ന് വൈകിട്ട് 3.10–നാണ് ആക്രമണമുണ്ടായത്. അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, 14ന് രാവിലെ ഏഴിനാണു മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തുന്നത്. 11.15 മണിയോടെ ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കിലെത്തി. ടൈഗർ സഫാരി, എക്കോ–ടൂറിസം എന്നിവയുടെ ഉദ്ഘാടനത്തിനായി ഏകദേശം മുന്നു മണിക്കൂറോളം ചെലവഴിച്ചു. പിന്നീട് കലഗഡ്ഡിൽനിന്നു ബോട്ടിൽ ധികല വനമേഖലയിലേക്കു പോയി. ഉച്ചകഴിഞ്ഞ് രുദ്രപുരിൽ റാലിയിൽ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും ഭീകരാക്രമണത്തിന്റെ വാർത്ത അറിഞ്ഞതോടെ ഒഴിവാക്കി.
വിവരം അറിഞ്ഞയുടന്‍ മോദി ഡല്‍ഹിയിലേക്കു തിരിക്കാന്‍ തീരുമാനിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം രാത്രി മാത്രമാണു യാത്ര ചെയ്യാനായത്. ശേഷം, രാംനഗർ ഗെസ്റ്റ് ഹൗസിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് എന്നിവരുമായി നിരന്തരം ഫോണിൽ കാര്യങ്ങൾ തിരക്കി. പിന്നീട് റോഡ് മാർഗം ബറേലിയിലെത്തി, അവിടെനിന്നു രാത്രി വൈകി ഡൽഹിയിലും.
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമാകെ തരിച്ചിരിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം ദുഃഖിച്ചിരിക്കുമ്പോള്‍ ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ആരോപിച്ചത്. മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. ഇതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തൽ.
കോൺഗ്രസ് ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ലോകം മുഴുവൻ ഒറ്റക്കെട്ടായി ഇന്ത്യയുടെ പുറകിൽ അണിനിരക്കുമ്പോൾ കോൺഗ്രസിന്റെ തനിനിറം വെളിപ്പെട്ടുവെന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കോൺഗ്രസിന് നേരത്തെ അറിയാമായിരുന്നോ? ഞങ്ങൾക്ക് അറിയില്ലായിരുന്നു– മന്ത്രി പറഞ്ഞു.