തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പാർട്ടിയിൽ ചുണക്കുട്ടന്മാരുണ്ട്: നിഷ ജോസ്.കെ.മാണി
Mail This Article
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് നിഷ ജോസ് കെ. മാണി. മത്സരിക്കേണ്ട സാഹചര്യമില്ലെന്നും സാമൂഹികപ്രവർത്തനമാണ് തന്റെ മേഖലയെന്നും നിഷ മാധ്യമങ്ങളോടു പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. മത്സരിക്കാൻ പാർട്ടിയിൽ ചുണക്കുട്ടൻമാരുണ്ട്. തന്റെ പേരു ഉയർന്നു വരുന്നതിനു പിന്നിൽ ചിലരുണ്ടാകാമെന്നും അവർ പറഞ്ഞു.
സ്ഥാനാർഥി നിർണയവുമായി തനിക്കൊരു ബന്ധവുമില്ല. അതൊക്കെ പാർട്ടി തീരുമാനങ്ങളാണ്. താൻ പാർട്ടി അംഗമല്ല, അനുഭാവി മാത്രമാണ്. ആരു മത്സരിച്ചാലും അവർക്ക് പൂർണ പിന്തുണ നൽകുമെന്ന് നിഷ ജോസ് കെ.മാണി പറഞ്ഞു. നേരത്തെ, കോട്ടയത്തു നിഷയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായതായി സൂചനയുണ്ടായിരുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്നു പാർട്ടിയിൽ ആവശ്യം ഉയർന്നതിനെ തുടര്‍ന്നാണു കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള കെ.എം.മാണിയുടെ തീരുമാനമെന്നായിരുന്നു വാർത്തകൾ.
അതേസമയം, ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കേരള കോൺഗ്രസ് (എം) ന് രണ്ടു സീറ്റുകൾ വേണമെന്നും പി.ജെ.ജോസഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം. ലോക്സഭയിലേക്ക് ഒന്നു പോയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചുകൂടായ്കയില്ല. പാർട്ടി തീരുമാനിച്ചാൽ ഏതു സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു.