ഇന്ത്യ സുരക്ഷിത കരങ്ങളിൽ, തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി മോദി
Mail This Article
ജയ്പുർ ∙ രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സുരക്ഷിത കരങ്ങളിലാണ്. ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ല. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷം, രാജസ്ഥാനിലെ ചുരുവിൽ പ്രസംഗിക്കുകയായിരുന്നു മോദി.
‘2014ൽ പറഞ്ഞത് ആവർത്തിക്കേണ്ട സമയമാണിപ്പോഴെന്ന് ആത്മാവ് പറയുന്നു. ഈ മണ്ണിനെതൊട്ടു സത്യം ചെയ്യുകയാണ്. ഈ രാജ്യത്തെ മരിക്കാൻ അനുവദിക്കില്ല. ഈ രാജ്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഈ രാജ്യത്തെ തലകുനിക്കാൻ സമ്മതിക്കില്ല. ഇതു ഭാരതാംബയ്ക്കുള്ള എന്റെ വാക്കാണ്. നമ്മുടെ സായുധസേനയെ, ഇന്ത്യക്കാരെ ഈ പ്രധാനസേവകൻ സല്യൂട്ട് ചെയ്യുന്നു’– മോദി പറഞ്ഞു. സൈനികരുടെ ആത്മവീര്യം ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
സൈനിക നടപടിയുടെ മറ്റു വിശദീകരങ്ങൾ നൽകിയില്ല. ‘ഞങ്ങൾക്ക് ഇന്ത്യയാണ് ആദ്യം വരുന്നത്. അതനുസരിച്ചാണ് നിങ്ങളുടെ പ്രധാനസേവകൻ പ്രവർത്തിക്കുന്നത്. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ എന്ന വികാരത്തിലാണു മുന്നോട്ടുപോകുന്നത്. എല്ലാ ഇന്ത്യക്കാരും വിജയിക്കും. ആരും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ സമ്മതിക്കില്ല. നിങ്ങളെ സേവിക്കുകയാണ് എന്റെ പ്രഥമ കർത്തവ്യം. ഞാൻ എപ്പോഴും രാജ്യത്തെ പ്രതിരോധിക്കും’ – മോദി പറഞ്ഞു.
English Summary: PM Narendra Modi Says Country In Safe Hands, Hours After India Strikes Jaish Camp in Pakistan