ADVERTISEMENT

അഭിനന്ദൻ വർധമാൻ; ശത്രുവിന്റെ പിടിയിൽനിന്നും പോറലേൽക്കാതെ മാതൃരാജ്യത്തു തിരിച്ചെത്തുന്ന ധൈര്യത്തിന്റെ പേര്. ഇന്ത്യക്കാർ ഒരേ മനസ്സോടെ ഇന്നു കാണാനും കേൾക്കാനും കൊതിക്കുന്ന വലിയ വാർത്ത. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ. ഇന്ത്യയുടെ ഹൃദയാഭിമാനത്തിന്റെ കൊടിയുയർത്തിയാണ് അഭിനന്ദൻ വർധമാൻ എന്ന സൈനികൻ ഇന്ന് വാഗാ അതിർത്തി കടക്കുക. പാക്കിസ്ഥാന്റെ മണ്ണിൽ, അവരുടെ സേനാത്തലവന്മാർക്കു മുന്നിൽ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാൻഡറിനെ വീട്ടിലേക്കു മടങ്ങുന്ന സ്വന്തം കുടുംബാംഗത്തെ പോലെ കാത്തിരിക്കുകയാണു രാജ്യത്തെ ഓരോ കുടുംബവും.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംയുക്ത വാർത്താസമ്മേളത്തിൽ അഭിനന്ദനെ അഭിനന്ദിക്കാനും അദ്ദേഹം മോചിപ്പിക്കപ്പെടുന്നതിൽ സന്തോഷം അറിയിക്കാനും സേനാ വക്താക്കളും ശ്രദ്ധിച്ചു.

ഇന്ത്യ വീഴ്‍ത്തിയ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനമാണെന്നു വ്യോമസേന വെളിപ്പെടുത്തി. ഡൽഹിയിലെ വാർത്താസമ്മേളനത്തിനിടെ എയർ വൈസ് മാർഷർ ആർ.ജി.കെ.കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക്ക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകർന്നുവീണതെന്നാണു പാക്ക് മാധ്യമം ദ് ഡോൺ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ കസ്റ്റഡിയിലുണ്ടെന്ന് അവകാശവാദവുമായി പിന്നീട് പാക്കിസ്ഥാൻ രംഗത്തെത്തി. ഇതിനു പിന്നാലെ സ്ഥിരീകരണവുമായി ഇന്ത്യയും.

'ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ എഫ്–16 വിമാനങ്ങളെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ്–21 വിമാനമാണ്. തുടർന്ന് എഫ്–16 വിമാനം പാക്ക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖക്കു സമീപം തകർന്നു. ഇന്ത്യയ്ക്ക് മിഗ് 21 വിമാനം നഷ്ടമായി. വിമാനത്തിൽനിന്നു പാരച്യൂട്ടിൽ രക്ഷപെട്ട വൈമാനികൻ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലാകുന്നത്''- വൈസ് മാർഷൽ പറഞ്ഞു.

ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ പാരച്യൂട്ടിൽ സുരക്ഷിതമായി നിലത്തിറങ്ങി.

സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവർത്തനം തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

സമ്മർദ്ദ‘പ്പോരിൽ’ പാക്കിസ്ഥാൻ തളർന്നു

ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകൾ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടൻ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാട് സമ്മർദമായപ്പോൾ പാക്കിസ്ഥാൻ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടാണ് പ്രസ്താവന നടത്തിയത്. സമാധാന, സൗഹൃദ നിലപാടുകളുടെ ഭാഗമായാണു മോചനമെന്നായിരുന്നു വിശദീകരണം.

മോചന വാർത്ത വന്നതോടെ അഭിനന്ദന്റെ ചെന്നൈയിലെ കുടുംബവും നാട്ടുകാരും ആഹ്ലാദത്തിലായി. താമസ സ്ഥലമായ ചെന്നൈയിലെ ഡിഫന്‍സ് കോളനിയില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ആരവങ്ങളുയർന്നു. അഭിനന്ദന്‍ പാക്ക് ഭൂപ്രദേശത്തു വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി ഡോൺ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ അദ്ദേഹത്തിന്റെ ധൈര്യത്തിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിമാനത്തില്‍നിന്നു പാക്ക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്.

പാരച്യൂട്ട് പറന്നിറങ്ങിയ സ്ഥലത്തേക്ക് റസാഖ് ചെറുപ്പക്കാരെ കൂട്ടി എത്തുകയായിരുന്നു. എന്നാൽ കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയാണെന്നു ചിലർ മറുപടി നൽകി. പക്ഷേ, പാക്കിസ്ഥാൻ ആണെന്ന് മനസ്സിലായതോടെ അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂലമായി ജയ് വിളിച്ചു. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍നിന്നും അഭിനന്ദന്‍ ആകാശത്തേക്കു വെടി ഉതിര്‍ത്തു.

ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചു. കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോർട്ടു ചെയ്യുന്നു. ഇതിനുശേഷമാണ് സൈന്യമെത്തി അഭിനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റുവിവരങ്ങളൊന്നും വിങ് കമാൻ‍ഡർ അഭിനന്ദന്‍ പങ്കുവയ്ക്കാത്തതും ശ്രദ്ധേയമായി.

പാക്കിസ്ഥാൻ പുറത്തുവിട്ട വിഡിയോയിൽനിന്ന്:

പാക്ക് മേജർ: എന്താണ് പേര്?

അഭിനന്ദൻ: വിങ് കമാൻഡർ അഭിനന്ദൻ

പാക്ക് മേജർ: താങ്കളോടു ഞങ്ങൾ മാന്യമായാണു പെരുമാറിയതെന്നു  കരുതുന്നു?

അഭിനന്ദൻ: അതേ. ഇക്കാര്യം ഞാൻ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാൻ സാധിച്ചാലും ഇതു ഞാൻ മാറ്റിപ്പറയില്ല. പാക്കിസ്ഥാൻ സേനയിലെ ഓഫിസർമാർ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളിൽനിന്നു രക്ഷിച്ച ക്യാപ്റ്റൻ മുതൽ ചോദ്യം ചെയ്തവർ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തിൽ ഞാൻ സന്തുഷ്ടനാണ്.

മേജർ: താങ്കൾ ഇന്ത്യയിൽ എവിടെ നിന്നാണ്?

അഭിനന്ദൻ: അക്കാര്യം ഞാൻ താങ്കളോടു പറയേണ്ടതുണ്ടോ? ഞാൻ തെക്കൻ മേഖലയിൽ നിന്നുള്ളയാളാണ്.

മേജർ: താങ്കൾ വിവാഹിതനാണോ?

അഭിനന്ദൻ: അതേ

മേജർ: താങ്കൾക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു?

അഭിനന്ദൻ: അതേ. നന്ദി.

മേജർ: ഏതു വിമാനമാണ് താങ്കൾ പറത്തിയിരുന്നത്?

അഭിനന്ദൻ: ക്ഷമിക്കൂ മേജർ. അക്കാര്യം ഞാൻ താങ്കളോടു പറയില്ല. തകർന്നു വീണ വിമാനത്തിന്റെ ഭാഗങ്ങൾ താങ്കൾ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?

മേജർ: എന്തായിരുന്നു താങ്കളുടെ ദൗത്യം?

അഭിനന്ദൻ: അക്കാര്യം താങ്കളോടു പറയാൻ ഞാൻ ബാധ്യസ്ഥനല്ല.

English Summary: India unites for safe return of IAF Wing Commander Abhinandan Vardhaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com