പീഡനം: പെൺകുട്ടി ശിശുക്ഷേമ സമിതി സംരക്ഷണയിൽ തുടരട്ടെയെന്നു കോടതി
Mail This Article
കൊച്ചി ∙ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതി കോടതിയിൽ ഹാജരാക്കി. പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തന്നെ തുടരട്ടെയെന്നും അടുത്ത ദിവസം ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിൽ നിന്നുതന്നെ പോയി വരണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പെൺകുട്ടിയെ ഷെൽട്ടർ ഹോമിൽ നിന്നു വിട്ടുകിട്ടണമെന്ന മാതാവിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. കേസിൽ വിധി പറയുന്നത് പിന്നത്തേയ്ക്കു മാറ്റി.
പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ഇമാം പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി നൽകുന്നതിനോ ഇമാമിനെതിരെ മൊഴി നൽകുന്നതിനോ മാതാപിതാക്കൾ തയാറാകാതിരുന്നതോടെയാണു കുട്ടിയെ ശിശുക്ഷേമ സമിതി ഷെൽട്ടർ ഹോമിലേക്കു മാറ്റിയത്.
പരീക്ഷയായതിനാൽ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു മാതാവ് നേരത്തേ ഹേബിയസ് ഹർജി നൽകിയപ്പോൾ ഈയാവശ്യത്തിലുള്ള അപേക്ഷ ശിശുക്ഷേമ സമിതിയോടു തീർപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിയെ വിട്ടുകൊടുക്കുന്നതു സമിതി നിരസിച്ച സാഹചര്യത്തിലാണു മാതാവു ഹർജിയുമായി കോടതിയെ സമീപിച്ചത്.
ദിവസവും വൈകിട്ട് നിശ്ചിത സമയം കുട്ടിയുടെ മാതാവിനും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ സന്ദർശിക്കാമെന്നും ശിശുക്ഷേമ സമിതി കുട്ടിയുടെ പഠനം ഉറപ്പാക്കണമെന്നും നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു.