ADVERTISEMENT

തിരുവനന്തപുരം∙ 15 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമരൂപമായി. പൊളിറ്റ് ബ്യൂറോയുടെ (പിബി) പരിശോധനയ്ക്കുശേഷം 9ന് പ്രഖ്യാപനമുണ്ടാകും. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായില്ല. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ മത്സരിപ്പിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നത്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും അനുകൂല നിലപാടെടുത്തു.

എന്നാല്‍ അന്‍വറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. പകരം പേരു നിര്‍ദേശിക്കാന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍നിന്നുള്ള സ്ഥാനാര്‍ഥിക്കു പകരം സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണു പരിഗണിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാനെയാണു കഴിഞ്ഞ തവണ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ പൊന്നാനിയില്‍ മത്സരിപ്പിച്ചത്. 25410 വോട്ടുകള്‍ക്കാണ് ഇ.ടി. വിജയിച്ചത്.

മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചും ധാരണയായി. 3 എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), വീണാ ജോര്‍ജ് (പത്തനംതിട്ട). നിലവിലുള്ള എംപിമാരില്‍ കാസര്‍ഗോഡ് എംപി പി. കരുണാകരന്‍ ഒഴികെയുള്ളവര്‍ മത്സരിക്കും. ഇന്നസന്റിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി.കെ. ശ്രീമതി (കണ്ണൂര്‍), എ. സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ. ബിജു (ആലത്തൂര്‍), എം.ബി. രാജേഷ് (പാലക്കാട്), ജോയ്സ് ജോര്‍ജ് (ഇടുക്കി) എന്നിവിടങ്ങളില്‍ മത്സരിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ് എറണാകുളത്തും കെ.എന്‍. ബാലഗോപാല്‍ കൊല്ലത്തും ജനവിധി തേടും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകരയിലും ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ കോട്ടയത്തും മത്സരിക്കും. കാസര്‍ഗോഡ് രണ്ടുപേരുകളാണ് ഉയര്‍ന്നുവന്നത്. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും മുന്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും. സതീഷ് ചന്ദ്രനെയാണു സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മലപ്പുറത്ത് നിയോഗിച്ചു.

സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയിലും കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. സിപിഐയില്‍നിന്ന് 2 എംഎല്‍എമാരാണു മത്സരിക്കുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് എംഎല്‍എ സി.ദിവാകരനും മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും. വയനാട്ടില്‍ പി.പി. സുനീര്‍, തൃശൂരില്‍ രാജാജി മാത്യു തോമസ് എന്നിവരും മത്സരിക്കും.


സിപിഎം സ്ഥാനാര്‍ഥിപട്ടിക (നിലവിലെ ധാരണപ്രകാരമുള്ളത്)

∙ ആറ്റിങ്ങല്‍ - എ. സമ്പത്ത്
∙ കൊല്ലം - കെ.എന്‍. ബാലഗോപാല്‍
∙ ആലപ്പുഴ - എ.എം. ആരിഫ്
∙ പത്തനംതിട്ട - വീണാ ജോര്‍ജ്
∙ കോട്ടയം - വി.എൻ. വാസവൻ
∙ ഇടുക്കി - ജോയ്‌സ് ജോര്‍ജ്
∙ എറണാകുളം- പി. രാജീവ്
∙ ചാലക്കുടി - ഇന്നസന്റ്
∙ വടകര - പി. ജയരാജന്‍
∙ കോഴിക്കോട് - എ. പ്രദീപ് കുമാര്‍
∙ പാലക്കാട് - എം.ബി. രാജേഷ്
∙ ആലത്തൂര്‍ - പി.കെ. ബിജു
∙ മലപ്പുറം - വി.പി. സാനു
∙ പൊന്നാനി- തീരുമാനമായില്ല
∙ കണ്ണൂര്‍ - പി.കെ. ശ്രീമതി
∙ കാസര്‍ഗോഡ് - കെ.പി. സതീഷ് ചന്ദ്രന്‍

English Summary: Loksabha Elections 2019, CPM finalises candidates in 15 constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com