ADVERTISEMENT

കുറഞ്ഞത് 14 മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള മാതുവ വിഭാഗത്തിന്റെ തറവാട്ടമ്മ ബിനാപാനി ദേവിയുടെ മരണം ബംഗാളിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളെ ഉത്കണ്ഠാകുലരാക്കുന്നു; ലോക്സഭയിൽ 42 സീറ്റുള്ള ബംഗാളിലെ ഓരോ സീറ്റും എണ്ണം പറഞ്ഞു ജയിക്കാൻ തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും കിണഞ്ഞു പരിശ്രമിക്കുമ്പോൾ പ്രത്യേകിച്ചും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് (മാർച്ച് 5) 102 വയസ്സുകാരി ബോറോ മാ എന്നറിയപ്പെടുന്ന ബിനാപാനി ദേവി അന്തരിച്ചത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തിയപ്പോൾ നോർത്ത് 24 പർഗാനാസിലെ തകുർനഗറിലുള്ള അവരുടെ വസതിയിലെത്തി കാൽതൊട്ടു നമിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. മോദിയുടെ ഈ പ്രവൃത്തി തന്നെ അവരുടെ സ്വാധീനം മണ്ഡലങ്ങളിൽ എത്ര പ്രധാനപ്പെട്ടതാണെന്നതിന്റെ തെളിവാണ്.

ബോറോ മായുടെ അന്ത്യം തനിക്കു വ്യക്തിപരമായ നഷ്ടമാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്. ചൊവ്വാഴ്ച ആശുപത്രിയിലെത്തി ബോറോ മായെ അവർ സന്ദർശിച്ചിരുന്നു. ബുധനാഴ്ച പൂർണ സംസ്ഥാന ബഹുമതിയോടെയാണ് സംസ്കാരച്ചടങ്ങ് നടന്നത്. സംസ്ഥാനത്തെ മുതിർന്ന 6 മന്ത്രിമാരാണു ചടങ്ങുകളിൽ പങ്കെടുത്തത്. മമതയെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവ് അമിത് ഷാ തുടങ്ങി വിവിധ പാർട്ടികളിലെ നേതാക്കൻമാർ മരണത്തിൽ അനുശോചിച്ചു പ്രസ്താവനയിറക്കി. മാതുവ സമുദായത്തെ ഏകീകരിച്ചു കൊണ്ടുപോകുന്ന മുഖ്യ ഘടകമായിരുന്നു ബോറോ മാ.

ബോറോ മാ. ചിത്രം: ട്വിറ്റർ.
ബോറോ മാ. ചിത്രം: ട്വിറ്റർ.

ബംഗ്ലദേശിൽനിന്നു കുടിയേറി; ബംഗാളിലെ നിർണായക സ്വാധീനമായി

ബംഗ്ലദേശിൽനിന്ന് (പഴയ കിഴക്കൻ ബംഗാള്‍) ബംഗാളിലേക്കു കുടിയേറിയതാണു ബോറോ മായും ഭർത്താവ് പ്രമത് രഞ്ജൻ ഠാക്കൂറും. ഇദ്ദേഹം 1962ൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹൻസ്ഖാലി മണ്ഡലത്തിൽനിന്നു ബംഗാൾ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന മാതുവക്കാർ ബംഗ്ലദേശിലെ കലാപങ്ങളിൽനിന്നു രക്ഷപ്പെട്ടു വിഭജനസമയത്താണ് ഇന്ത്യയിലെത്തിയത്. പിന്നാലെ 1971 ലെ ബംഗ്ലദേശ് യുദ്ധകാലത്തും ലക്ഷക്കണക്കിനു മാതുവ വിഭാഗക്കാർ ബംഗാളിലേക്ക് അഭയം തേടിയെത്തി. രണ്ടു കോടിയിലധികം മാതുവ വിഭാഗക്കാർ ഇന്ത്യയിൽ ഉണ്ടെന്നാണു കണക്ക്. എന്നാൽ പലർക്കും ഇതുവരെ ഇന്ത്യൻ പൗരത്വം നേടാനായിട്ടില്ല എന്ന വസ്തുതയും ഉണ്ട്.

സ്വന്തം വിഭാഗത്തിനായി ആദ്യമായി സ്വകാര്യ അഭയാർഥി ക്യാംപ് തുടങ്ങിയാണു ബോറോ മായും ഭർത്താവും സാമൂഹികസേവനം ആരംഭിച്ചത്. ഇത് മാതുവ സമൂഹത്തിൽ ഇവർക്കു നിർണായക സ്വാധീനമുണ്ടാക്കി. 1935ലാണ് ബോറോ മാ വിവാഹിതയാകുന്നത്. വിഭജനത്തിനുശേഷം 1947ൽ കുടുംബം കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് ബംഗാളിലേക്കു കുടിയേറി തെക്കൻ കൊൽക്കത്തയിലെ ബല്ലിഗുഞ്ജ് മേഖലയിൽ താമസിച്ചു. അതേവർഷംതന്നെ ദമ്പതികൾ തകുർനഗറിൽ കുറച്ചു സ്ഥലം വാങ്ങി ബംഗ്ലദേശിൽനിന്ന് അഭ‌യാർഥികളായി വരുന്നവർക്കു താമസിക്കാൻ സൗകര്യമൊരുക്കി. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തി അഭയാർഥികൾക്കായി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ അഭയാർഥി ക്യാംപായിരുന്നു അത്.

ബോറോ മാ പറയും, മാതുവ സമുദായം വോട്ട് ചെയ്യും

ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ബോറോ മാ പറഞ്ഞാൽ സമുദായം ആ പാർട്ടിക്കു വോട്ട് ചെയ്യും. എന്നാൽ എല്ലാത്തവണയും അവരങ്ങനെ പറയാറില്ല. 2011ൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിന്തുണച്ച് വോട്ട് ചെയ്യണമെന്ന് ബോറോ മാ ആവശ്യപ്പെട്ടു. അന്ന് ടിഎംസിക്ക് വൻ വിജയമാണ് ലഭിച്ചത്. 2016ൽ അവർ പിന്തുണ പ്രഖ്യാപിച്ചിരുന്നോ എന്നു വ്യക്തമല്ല. എങ്കിലും തൃണമൂലിന്റെ ജയത്തിൽ മാതുവ വിഭാഗക്കാർ നിർണായക സ്വാധീനമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നില്ല.

ബോറോ മായുടെ മരണത്തോടെ സമുദായം നേതാവില്ലാതെയാകും. കുടുംബാംഗങ്ങളിൽ ആരെങ്കിലുമായിരിക്കും ഈ സ്ഥാനം ഏറ്റെടുക്കുക. എന്നാൽ കുടുംബത്തിനുള്ളിൽ വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ളവർ കുടുംബനാഥന്റെ വാക്കു കേൾക്കുമോ?

ബോറോ മായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്.
ബോറോ മായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്.

പിന്തുണ മോദിക്കോ മമതയ്ക്കോ; കുടുംബം പിളരും?

ബോറോ മായുടെ മരണത്തിനു പിന്നാലെ ഉയരുന്ന ചോദ്യം കുടുംബം ഇനി ആരെ പിന്തുണയ്ക്കും എന്നുള്ളതാണ്. മാതുവ സമുദായക്കാർ അന്നുമിന്നും ബോറോ മായുടെ വാക്കു കേട്ടാണ് വോട്ടു ചെയ്തിരുന്നത്. ബോറോ മായ്ക്കു ശേഷം ആ കുടുംബം പറയുന്നത് സമുദായം കേൾക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. എങ്കിലും കുടുംബം ആരെ പിന്തുണയ്ക്കുമെന്നതും പിന്തുണയുടെ പേരിൽ കുടുംബം പിളരുമോ എന്നതുമാണ് പ്രസക്തം.

പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതോടെ ബോറോ മായുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായെന്നായിരുന്നു റിപ്പോർട്ടുകൾ. മമതാ ബാനർജിയുമായി അടുത്ത ബന്ധം നിലനിൽക്കെയായിരുന്നു ഇത്. മാത്രമല്ല, രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബോറോ മാ മമതയ്ക്ക് കത്ത് അയച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മമത ബില്ലിനെ എതിർക്കുകയാണ് ചെയ്തത്. ബോറോ മായെ നിർബന്ധിപ്പിച്ചാണു മുഖ്യമന്ത്രിക്കുള്ള കത്ത് എഴുതിച്ചതെന്നാണ്
തൃണമൂൽ അണികൾ അവകാശപ്പെടുന്നതും.

‘കുടുംബത്തിൽ നേരത്തേതന്നെ ബിജെപിയും തൃണമൂലും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരുന്നു. 2011ൽ ബോറോ മായുടെ മകൻ മഞ്ജുൾ കൃഷ്ണ ഠാക്കൂറിനെ എംഎൽഎയാക്കി തൃണമൂൽ മന്ത്രിയുമാക്കിയിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അദ്ദേഹം രാജിവച്ചു. ബന്ധത്തിലെ വിടവ് രൂക്ഷമാക്കി മഞ്ജുളിന്റെ മകൻ ശന്തനു ഠാക്കൂറിനെ ക്രമസമാധാനക്കേസ് ചുമത്തി സർക്കാർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അവസരം നേട്ടമായിക്കണ്ട ബിജെപി ശന്തനുവിന്റെ പിന്തുണ നേടി. ഇപ്പോൾ അദ്ദേഹം ബിജെപിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്’ – രാഷ്ട്രീയ നിരീക്ഷകൻ കപിൽ ഠാക്കൂർ ദേശീയമാധ്യമത്തോടു പറഞ്ഞു.

ബോറോ മായ്ക്ക് 3 മക്കളാണ്. ഇതിൽ കപിൽ കൃഷ്ണ ഠാക്കൂർ 2014ലും മൃദുൽ കൃഷ്ണ ഠാക്കൂർ 2016ലും അന്തരിച്ചു. മഞ്ജുളിന്റെ മക്കളായ സുബ്രതയും ശന്തനുവുമാണ് ഇപ്പോൾ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സുബ്രത സമുദായ കാര്യങ്ങളിൽ തൽപരനല്ലെങ്കിലും ഓൾ ഇന്ത്യ മാതുവ മഹാസംഘ(എഐഎംഎം) ത്തിന്റെ സഹ സംഘാധിപതിയാണ് ശന്തനു. ഇത്തവണ ബോൻഗഡ് മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 65–67% വരെ മാതുവ സമുദായക്കാർ ബോൻഗഡ് മണ്ഡലത്തിലുണ്ടെന്നാണ് കണക്ക്. ഈ കണക്കിൽ തട്ടിയാണ് ബിജെപിയും ടിഎംസിയും നിൽക്കുന്നത്. കൃഷ്ണനഗർ, റാണാഘട്ട്, മാൽഡ നോർത്ത്, മാൽഡ സൗത്ത്, ബുർദ്വാൻ ഈസ്റ്റ്, ബുർദ്വാൻ വെസ്റ്റ്, സിൽഗുരി, കുച്ച് ബിഹാർ, റായ്ഗഞ്ച്, ഹൗറ, ജോയ്നഗർ തുടങ്ങിയ മണ്ഡലങ്ങളിലും 35–40% വരെ മാതുവ വിഭാഗക്കാരുണ്ട്.

English Summary: How the demise of Boro Ma affect Bengal Election, Matua Community?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com