എം.വി. ജയരാജനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു
Mail This Article
കണ്ണൂർ∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ തിരഞ്ഞെടുത്തു. പി. ജയരാജൻ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായ ഒഴിവിലാണു നിയമനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കൈമാറിയതായി എം.വി. ജയരാജൻ പറഞ്ഞു.
ജില്ലാ കമ്മിറ്റിയിൽ പുതിയതായി ഉൾപ്പെടുത്തിയ മുൻ ജില്ലാ സെക്രട്ടറി പി. ശശി ഇന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 11നു ചേർന്ന ജില്ലാ കമ്മിറ്റിയാണ് ശശിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ശശി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്. ശശിക്ക് വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന തലശ്ശേരി നിയോജകമണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകി. ശശിയുടെ വരവോടെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ എണ്ണം 52 ആയി.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ജയരാജന്റെ സ്ഥാനാരോഹണം. മുൻപ് പി. ജയരാജൻ ഷുക്കൂർ കേസിൽ പ്രതിയായി ജയിലിൽ കിടന്നപ്പോൾ ജില്ലാ ആക്ടിങ് സെക്രട്ടറിയായി എം.വി. ജയരാജൻ പ്രവർത്തിച്ചിരുന്നു.
കതിരൂർ മനോജ് വധക്കേസിൽപെട്ട് പി. ജയരാജനു കണ്ണൂർ ജില്ലയിൽ കടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതലയും നൽകിയിരുന്നു. ലൈംഗികാരോപണ വിവാദത്തിൽപെട്ട് പി. ശശി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോഴാണ് പി. ജയരാജൻ സെക്രട്ടറിയായത്. എട്ടു വർഷം സെക്രട്ടറി സ്ഥാനം വഹിച്ചു.