ADVERTISEMENT

കാസർകോട്∙ പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു എഐസിസി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ’ - രാഹുൽ പറഞ്ഞു. ശരത്‌ലാലിന്റെ വീട്ടിലും രാഹുൽ സന്ദർശനം നടത്തി. പെരിയയിലെ കേന്ദ്ര സർവകലാശാല ക്യാംപസിൽ ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുൽ കൃപേഷിന്റെ വീടാണ് ആദ്യം സന്ദർശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ‘തണലിന്റെ’ കീഴിൽ നിർമിക്കുന്ന വീടും രാഹുൽ സന്ദർശിച്ചു. വൈകിട്ട് കോഴിക്കോട് മഹാറാലിയിലും രാഹുൽ പ്രസംഗിക്കും.‌

Rahul Gandhi visits Kripesh house
കൃപേഷിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി പിതാവിനെ ആശ്വസിപ്പിക്കുന്നു. ചിത്രം: ധനേശ് അശോകൻ

ഉച്ചയ്ക്കുമുൻപായി തൃശൂരിലെ തൃപ്രയാറിൽ ദേശീയ മൽസ്യ തൊഴിലാളി പാർലമെന്റ് ഉദ്ഘാടനം ചെയ്തും രാഹുൽ സംസാരിച്ചു. ഓഖി, വെള്ളപ്പൊക്കം പോലുള്ള ദേശീയദുരന്തങ്ങളുടെ സമയത്ത്, രാജ്യത്തെ രക്ഷിക്കാനെത്തിയ മൽസ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കാൻ രാജ്യത്തിനു പറ്റിയില്ലെന്നും ഇതു വീണ്ടും സംഭവിക്കാതിരിക്കാനായി കോൺഗ്രസ് അധികാരത്തിലെത്തിയാൽ മൽസ്യത്തൊഴിലാളി മന്ത്രാലയം ഡൽഹിയിൽ സ്ഥാപിച്ച് അവരുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Rahul Gandhi visits Kripesh house
രാഹുൽ ഗാന്ധി കൃപേഷിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു. ചിത്രം: ധനേശ് അശോകൻ

മോദിയുടെ വിപണനത്തിനായി 15 കോടീശ്വരന്മാരാണ് രംഗത്തുള്ളത്. ഇപ്പോൾ നടക്കുന്ന വലിയ മാധ്യമപ്രചാരണങ്ങൾക്ക് അവരാണ് പണം നൽകുന്നത്. ഇവർക്കുവേണ്ടിയാണ് മോദി നിൽക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. മൽസ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു.

തൃശൂരിലെ ചടങ്ങിൽ പങ്കെടുത്തതിനു ശേഷം രാഹുൽ ഗാന്ധി കണ്ണൂരിലെത്തി. ഉച്ചയ്ക്ക് 12.50നാണ് രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സതീശൻ പാച്ചേനി, കെ.സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Rahul Gandhi visits Kripesh house
രാഹുൽ ഗാന്ധി കൃപേഷിന്റെ വീടു സന്ദർശിക്കാനെത്തുന്നു. ചിത്രം: മനോരമ

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം ഷുഹൈബിന്റെ മാതാപിതാക്കളുമായും രാഹുൽ സംസാരിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ‌ല്യാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം നടത്തുമെന്നു രാഹുൽ ഉറപ്പുനൽകിയതായി ഷുഹൈബിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com