പള്ളിയില്‍ എല്ലാവരെയും വെടിവച്ചുവീഴ്ത്തി; ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന ലൈവ് സ്ട്രീമിങ്
Mail This Article
ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിൽ 49 പേരുടെ ജീവനെടുത്ത ആക്രമണം ഫെയ്സ്‌ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്ത് അക്രമി. മുസ്‍ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് അക്രമിയായ ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റ് പുറത്തുവിട്ടത്.
ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. നിരവധി തോക്കുകളും വെടിയുണ്ടകളും ഇയാള്‍ കാറിനുള്ളില്‍ കരുതിയിരുന്നു. മുസ്‌ലിം പള്ളിയിലേക്ക് സാവധാനം എത്തി തോക്കുമായി ഉള്ളിലേക്കു കടന്ന ഇയാൾ മുന്നിലെത്തിയ എല്ലാവരെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. ഓരോ മുറിയിലും കടന്നെത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു.
തോക്കിലെ വെടിയുണ്ട തീര്‍ന്നതിനെ തുടര്‍ന്ന് പള്ളിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി മറ്റൊരു തോക്കെടുത്ത അക്രമി വഴിയില്‍ കണ്ടവരെയും വെടിവച്ചു. തുടര്‍ന്നു വീണ്ടും പള്ളിക്കുള്ളിലെത്തിയ ഇയാള്‍ പള്ളിക്കുള്ളില്‍ വീണു കിടന്നവരെ വീണ്ടും വെടിവയ്ക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീട് വെളിയിലെത്തിയ ഇയാള്‍ വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിയെ വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് കാര്‍ വഴിയില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയുടെ മുകളിലൂടെയാണ് ഓടിച്ചുപോകുന്നത്. കാര്‍ ഓടിക്കുന്നതിനിടെ വഴിയരികില്‍ കണ്ട എല്ലാവര്‍ക്കും നേരെ ഇയാള്‍ വെടിയുതിര്‍ത്തു. ഈ വിഡിയോ ഫെയ്സ്ബുക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവയിൽ പ്രചരിച്ചു. 17 മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം.
അതേസമയം, ഫെയ്സ്ബുക് വിഡിയോ നീക്കം ചെയ്തെങ്കിലും പ്രക്ഷേപണം ചെയ്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫെയ്സ്ബുക് പോലുള്ള ഒരു സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യപ്പെട്ട വിഡിയോ കുട്ടികളടക്കം ഒട്ടേറെപ്പേർ കണ്ടിരിക്കാമെന്ന് പറയുന്നു. ഇത്തരമൊരു വിഡിയോ പോസ്റ്റു ചെയ്യപ്പെട്ടത് ഫെയ്സ്ബുക് അറിയാൻ വൈകിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തെങ്കിലും യൂട്യൂബിലും ട്വിറ്ററിലും ഇപ്പോഴുമുണ്ട്.