യുഎൻഎയ്ക്കെതിരെ അഴിമതി ആരോപണം; അന്വേഷണം നേരിടാന്‍ തയ്യാറെന്നു പ്രസിഡന്റ
Mail This Article
കൊച്ചി∙ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) ഭാരവാഹികള്‍ക്കെതിരെ മൂന്നരക്കോടിയുടെ അഴിമതി ആരോപണം. നഴ്സുമാരില്‍ നിന്നു പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായി ആരോപിച്ചു മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി.
മാസവരി ഇനത്തിലും സമരങ്ങള്‍ക്ക് സംഭാവനയായും പിരിഞ്ഞു കിട്ടിയ മൂന്നരകോടിയിലേറെ രൂപയില്‍ വെറും എട്ടു ലക്ഷം മാത്രമേ ബാക്കിയുള്ളുവെന്നു സിബി ആരോപിച്ചു. ബാക്കിതുക സംഘടനയുമായി ഒരു ബന്ധവുമില്ലാത്ത പലരുടെയും അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും സിബി ആരോപിക്കുന്നു. തുക വകമാറ്റിയതിന്റ രേഖകളടക്കമാണ് ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സിബിയെ പുറത്താക്കിയിരുന്നുവെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. അടുത്തകാലം വരെ സംഘനയുടെ വൈസ് പ്രസിഡന്റായിരുന്നു സിബി മുകേഷ്‍. നഴ്സിങ് സമരങ്ങളുടെ മുന്നണിയില്‍ നില്‍ക്കുന്ന സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. മാസവരിസംഖ്യ നൽകുന്ന എണ്ണായിരത്തിലേറെ അംഗങ്ങളാണ് യുഎന്‍എയിലുള്ളത്.