കൊലയാളിയെന്നു വിശേഷിപ്പിച്ചത് പി.ജയരാജന് അപമാനം: കോടിയേരി
Mail This Article
തിരുവനന്തപുരം ∙ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആർഎംപി നേതാവ് കെ.കെ.രമയ്ക്കെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി. ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിട്ടില്ല.
മാർച്ച് 17ന് രമ നടത്തിയ പ്രസ്‌താവന തികച്ചും ദുരുപദിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് അവരെ വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു– കോടിയേരി സമൂഹമാധ്യമത്തിൽ കുറിച്ചു.