ADVERTISEMENT

കൊച്ചി ∙ മുനമ്പം മനുഷ്യക്കടത്ത് അനധികൃത കുടിയേറ്റമാണെന്നും ഓരോ യാത്രക്കാരിൽ നിന്നും മൂന്ന് ലക്ഷം രൂപ വീതമാണു സംഘം വാങ്ങിയതെന്നും സർക്കാർ. കേസിൽ 20ന് ഡിജിപി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്നും കൊച്ചി റേഞ്ച് ഐജി, റൂറൽ എസ്പി തുടങ്ങിയവർ പങ്കെടുക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന്, മനുഷ്യക്കടത്ത് കേസിലെ മൂന്നാം പ്രതി ഡൽഹി സ്വദേശി രവി, ഏഴാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശി അനിൽകുമാർ എന്നിവരുടെ ജാമ്യാപേക്ഷകൾ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ടുജെട്ടിയിൽനിന്ന് ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്കു കടന്നതായാണു കേസ്. അനധികൃത കുടിയേറ്റമാണു നടന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാണെന്നു പൊലീസ് കോടതിയെ അറിയിച്ചു. 87 പേർ ആരുടെയും നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങിയല്ല പോയത്. വിദേശത്തേക്കു കടന്നവരെ കണ്ടെത്തി ചോദ്യം ചെയ്താലേ ഇവരെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അറിയാൻ കഴിയൂ.

കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സഹായം തേടിയിട്ടും ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എറണാകുളം റൂറൽ അഡീഷനൽ എസ്പി എം.ജെ.സോജൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഡൽഹി സ്വദേശികളായ പ്രഭുവും രവിയുമാണ് അനധികൃത കുടിയേറ്റത്തിന്റെ സൂത്രധാരന്മാർ. ശ്രീലങ്കൻ സ്വദേശിയായ ശ്രീകാന്തനുമായി ചേർന്ന് ഗൂഢാലോചന നടത്തി.

ശ്രീകാന്തന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ശ്രീലങ്കൻ, ഇന്ത്യൻ പാസ്പോർട്ടുകൾ, വിമാന ബോർഡിങ് പാസുകൾ, ബാങ്ക് പാസ് ബുക്കുകൾ തുടങ്ങി 50 രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഓരോ യാത്രക്കാരിൽ നിന്നും ഇവർ മൂന്ന് ലക്ഷം രൂപ വീതമാണു വാങ്ങിയത്. യാത്രക്കാരെ കണ്ടെത്താൻ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ന്യൂസീലാൻഡ് സർക്കാരും ജാഗ്രത പാലിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

English Summary: Kerala Govt about Human trafficking at Munambam in HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com