ആരെയും പിന്തുണയ്ക്കില്ല; നീതിനിഷേധം പ്രതിഫലിക്കും: ഓര്‍ത്തഡോക്സ് സഭ
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. നീതിനിഷേധം ആഴത്തില്‍ മുറിവേല്‍പിച്ചു. സഭാംഗങ്ങളില്‍ ഇത് പ്രതിഫലിക്കും. ചര്‍ച്ചയ്ക്ക് വിളിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.
അതേസമയം, മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പ്രഹസനമെന്ന് ആരോപിച്ച് ഒാര്‍ത്തഡോക്സ് സഭ മധ്യസ്ഥ ചര്‍ച്ച ബഹിഷ്കരിച്ചു. ഒാര്‍ത്തഡോക്സ് സഭാ നിലപാട് നിര്‍ഭാഗ്യകരമെന്നു യാക്കോബായ സഭയും സമവായ ശ്രമങ്ങള്‍ തുടരുമെന്നു മന്ത്രിസഭാ ഉപസമിതി അധ്യക്ഷന്‍ ഇ.പി.ജയരാജനും പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സഭാതര്‍ക്കം രമ്യമായി പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമം. എന്നാല്‍ രാവിലെ പത്തിന് മന്ത്രിസഭാ ഉപസമിതി വിളിച്ച ചര്‍ച്ചയില്‍നിന്ന് ഓർത്തഡോക്സ് സഭ വിട്ടു നിന്നു. ചര്‍ച്ച പ്രഹസനമാണെന്നും സഭയ്ക്ക് അനുകൂലമായ സുപ്രീകോടതി വിധി നടപ്പാക്കണമെന്നുമാണ് ഒാര്‍ത്തഡോക്സ് സഭയുടെ നിലപാട്. പ്രശ്ന പരിഹാരത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒാര്‍ത്തഡോക്സ് സഭയുടെ നിസഹകരണം ധിക്കാരമെന്നും യാക്കോബായ സഭാ പ്രതിനിധികള്‍ പ്രതികരിച്ചു.
മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. മലങ്കരസഭാ സമാധാന സമിതിയുമായും മന്ത്രിസഭ ഉപസമിതി ചർച്ച നടത്തി. പിറവത്തും കോതമംഗലത്തുമടക്കമുള്ള പള്ളികളില്‍ സഭാതര്‍ക്കം ക്രമസമാധാന പ്രശ്നമായി ഉയര്‍ന്നതിനേത്തുടര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.